ഹൈദരാബാദ്: റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. മോസ്‌കോയിൽ നിന്നും പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിച്ചതെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. സ്പുട്നിക് വാക്സിൻ ഹൈദരാബാദിൽ എത്തിയെന്ന് വിമാനത്തിൽ നിന്ന് വാക്സിൻ ബോക്സുകൾ ഇറക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്19 നെതിരായ റഷ്യൻ - ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് എഎൻഐയോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളിൽ വൻവർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സർക്കാർ സ്ഫുട്‌നിക് വാക്‌സിന് അംഗീകാരം നൽകിയത്. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യുന്നത്.

2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റർ ചെയ്ത വാക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്‌സിനുമാണ് സ്പുട്നിക്