തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിറാജ് മാനേജ്മെന്റ്. ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി.

തമിഴ്‌നാട്ടിലാണ് ശ്രീറാമിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി.പി. ജോയി എന്നിവർക്ക് സിറാജ് പ്രതിനിധി എ. സൈഫുദ്ദീൻ ഹാജിയാണ് പരാതി നൽകിയത്.

ഓരോ സംസ്ഥാനത്ത് നിന്നും കളങ്കരഹിതരായ ഉദ്യോഗസ്ഥരെയാണ് അതത് ചീഫ് സെക്രട്ടറിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ ചെയ്യുന്നതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ ഇത് ലംഘിക്കപ്പെട്ടതായും സിറാജ് മാനേജ്മെന്റ് പരാതിയിൽ വ്യക്തമാക്കുന്നു.