ലണ്ടൻ: നീണ്ടകാലത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ യുവതലമുറയുടെ മാനസിക നില തെറ്റിച്ചോ എന്നുവരെ സംശയിക്കാവുന്ന രീതിയിലുള്ള സംഭവങ്ങളാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിക്കുമ്പോൾ കാണാൻ കഴിയുന്നത്. കരുതലോടെ സർക്കാർ നൽകുന്ന അല്പം സ്വാതന്ത്ര്യം പോലും ദുരുപയോഗം ചെയ്യുകയാണ് മിക്കവരും. അതിന് ഉത്തമാദാഹരണമായിരുന്നു ഇന്നലെ ബ്രെന്റ് ക്രോസ്സിലെ ഷോപ്പിങ് സെന്ററിൽ നടന്നത്.

ഭയചകിതരായ ഒരു കൂട്ടം ആളുകൾ നോക്കിനിൽക്കേയാണ് ഒരു 21 കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വലിയൊരു സംഘം യുവാക്കൾക്കിടയിൽ സംഘർഷം നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയുണ്ടായി. കൊലപാതകം നടത്തി എന്ന സംശയത്തിൽ ഒരു 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം ഉണ്ടാക്കിയതിന് മറ്റൊരു 18 കാരനും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കത്തിയെടുത്ത്, അക്രമി ഇരയുടെ കഴുത്തിലായിരുന്നു കുത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കുത്തേറ്റ് മാർക്സ് ആൻഡ് സ്പെൻസറിനു മുന്നിൽ കിടന്ന യുവാവിന് വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല. 12 ഓളം യുവാക്കൾ അടങ്ങിയ സംഘമാണ് സംഘടനത്തിൽ എർപ്പെട്ടതെന്നാണ് സൂചന. ആദ്യം ചെറിയ തർക്കമായാണ് ആരംഭിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് അത് സംഘട്ടനത്തിലേക്ക് നീളുകയായിരുന്നു. അപ്പോഴാണ് കൂട്ടത്തിൽ ഒരാൾ ഒരു കത്തി വലിച്ചെടുക്കുകയും ഒരാളുടെ കഴുത്തിലേക്ക് കുത്തിയിറക്കുകയും ചെയ്തത്, ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

ഇതുകണ്ടവരിൽ പലരും ഭയന്ന് സ്ഥലം വിടുകയായിരുന്നു. അധികം താമസിയാതെ തന്നെ പൊലീസ് രംഗത്തെത്തി, രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഷോപ്പിങ് സെന്റ ഉടൻ തന്നെ ഒഴിപ്പിക്കുകയും സ്ഥലത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥർ എത്തിച്ചേരുകയും ചെയ്തു. ഒരു ആപ്പിൾ സ്റ്റോറിനു മുന്നിൽ നിന്നായിരുന്നു വഴക്ക് ആരംഭിച്ചതെങ്കിലും, ഷോപ്പിങ് സെന്ററിൽ തന്നെ മറ്റൊരിടത്തുവച്ചാണ് കുത്തേറ്റത്.

കഴിഞ്ഞ 4 മാസത്തിനിടയിൽ 12 കൗമാരക്കാരോളമാണ് ലണ്ടനിൽ മാത്രം കുത്തേറ്റു മരിച്ചത്. ഒരിക്കൽ നഗരത്തെ ബാധിച്ചിരുന്ന മാഫിയാ യുദ്ധത്തിലേക്ക് ഈ കലഹങ്ങൾ കാര്യങ്ങൾ കൊണ്ടെത്തിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. പൊതുജനങ്ങളും അത് ഭയക്കുന്നു. നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം കുറ്റകൃത്യങ്ങളാണെന്ന് പൊതുജനം വിശ്വസിക്കുമ്പോഴും അധികൃതർ കൂടുതൽ ശ്രദ്ധ നൽകുന്നത് ട്രാഫിക് സംബന്ധിച്ച കാര്യങ്ങൾക്കാണെന്ന ആരോപണവും ഉയരുന്നുണ്ട്.