ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ അമ്മ കാന്റീന് നേരെ അതിക്രമം നടത്തിയ ഡി.എം.കെ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് പാർട്ടി. പ്രവർത്തകരെ പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ പുറത്താക്കിതായി ചെന്നൈ മേയർ സുബ്രമണ്യൻ പറഞ്ഞു. ചെന്നൈയിലെ അമ്മ കാന്റീനിൽ അതിക്രമിച്ച് കയറിയ ഡി.എം.കെ പ്രവർത്തകർ ഫ്‌ളക്‌സ് വലിച്ച് കീറുകയും, ബോർഡുകൾ പുറത്തേക്ക് വലിച്ചെറിയുകയും മെസിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുകയുമായിരുന്നു.

അക്രമികൾ ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും, സാധാരണ പ്രവർത്തകരായിരുന്നുവെന്നും സുബ്രമണ്യൻ അറിയിച്ചു. ഇവർക്കെതിരെ പാർട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തമിഴ്‌നാട്ടിലെ ജനകീയ ഭക്ഷണശാലയാണ് അമ്മ കാന്റീനുകൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും, എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ പേരിൽ നടപ്പിലാക്കിയ കാന്റീനുകൾ നടത്തുന്നത് തമിഴ്‌നാട് തദ്ദേശ സ്ഥാപനങ്ങളാണ്.

എ.ഐ.ഡി.എം.കെ ആണ് അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കാന്റീനിലെ സ്ത്രീ ജീവനക്കാർ നിസ്സഹായരായി നോക്കിനിൽക്കെ അക്രമം നോക്കിനിൽക്കുന്നതും മൊബൈൽ ദൃശ്യത്തിലുണ്ട്. കാന്റീനിലുനിള്ളിൽ ചെയ്തുവെച്ച ആക്രമണത്തിന്റെ ചിത്രങ്ങളും എ.ഐ.ഡി.എം.കെ പങ്കുവെച്ചിരുന്നു. പാത്രങ്ങളും പച്ചക്കറികളും വലിച്ചുവാരിയിട്ടതും, ജയലളിതയുടെ ചിത്രം തറയിലിട്ടിരിക്കുന്നതും ചിത്രങ്ങളിലുണ്ടായിരുന്നു.