തിരുവനന്തപുരം: ശബരിമല വിഷയം ആയുധമാക്കി കേരളത്തിലെ സർക്കാറിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങുന്ന ആർഎസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അമിത് ഷാ വരുന്നതിനനുസരിച്ച് ഞങ്ങളുടെ പിന്തുണ കൂടുകയും ബി.ജെപി തകരുകയും ചെയ്യും. അദ്ദേഹം പ്രചരണം നടത്തിയ എല്ലായിടത്തും ബിജെപി തോറ്റു. ഉത്തരേന്ത്യയിൽ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല. പിന്നെയാണോ ഇവിടെ. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു.

വലിയ ആക്രമണങ്ങളാണ് ആർഎസ്എസ് സംസ്ഥാനത്ത് നടത്തുന്നത്. സിപിഎം-ബിജെപി ആക്രമണം എന്ന തോന്നൽ ഉണ്ടാക്കി യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. സിപിഎം പ്രവർത്തകർ മുൻകൈ എടുത്ത് അക്രമങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർഎസ്.എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്‌കൂളുകളും ആയുധപ്പുരകളായി മാറുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കീഴടങ്ങിയത് പോലെ കേരളത്തിൽ സിപിഎം ആർ.എസ്.എസിന് കീഴടങ്ങില്ല. സിപിഎം പ്രവർത്തകർ അക്രമത്തിന്റെ ഭാഗമാവുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയണം. അക്രമം ആർക്കും നല്ലതല്ല. പൊലീസിന് ഈ വിഷയത്തിൽ പരിമിതികളുണ്ട്. ശുദ്ധിക്രിയ ഒരു മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നാണ് ഇതിനെ കുറിച്ച് പാണ്ഡിത്യം ഉള്ളവർ പറയുന്നത്. ഇക്കാര്യം അവർക്ക് വിട്ടുനൽകുന്നു. തനിക്ക് അതിനെ കുറിച്ച ധാരണയില്ല.

സമാധാന ചർച്ചകളുടെ തീരുമാനം ലംഘിച്ചത് ആർഎസ്എസ് ആണ്. അതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായി. ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാവരുത് എന്ന് പരസ്യമായി അഭ്യർത്ഥിക്കുകയാണ്. വനിതാ മതിലും ശബരിമലയിലെ വനിത പ്രവേശനവും തമ്മിൽ ബന്ധമില്ല. ഇന്നത്തെ കാലത്തെ നവോത്ഥാനം സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ കയറ്റില്ലെന്ന് ഒരു മന്ത്രിയും പറഞ്ഞിട്ടില്ല. ശബരിമലയിൽ കയറിയ സ്ത്രീകൾക്ക് സിപിഎമ്മുമായി ബന്ധമില്ല.

സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാന മുന്നേറ്റത്തെ തടയാനാണ് ആർഎസ്എസ് അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഐ എം സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ. സിപിഐ എംബിജെപി സംഘർഷം എന്ന വാർത്തയിലേക്കെത്തിച്ച് യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ആർഎസ്എസ് ഇത്തരം ആക്രമണം നടത്തുന്നത്. സിപിഐ എം പ്രവർത്തകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ബിജെപി സൃഷ്ടിക്കുന്ന പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുത് കോടിയേരി പറഞ്ഞു.

വീടുകൾക്കുനേരെ യാതൊരു അക്രമപ്രവർത്തനവും നടത്താൻ പാടില്ല എന്ന് ഉഭയകക്ഷി ചർച്ചയിൽ രണ്ടു പാർട്ടികളുടെയും നേതാക്കൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ലംഘിക്കാൻ പാടില്ല. ഇപ്പോൾ അത് ലംഘിക്കുന്നതിന് ആർഎസ്എസ് ആണ് തലശേരിയിൽ തുടക്കം കുറിച്ചത്. അതിനെ തുടർന്ന് അവിടെ ചില അക്രമ സംഭവങ്ങളുണ്ടായി. ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാർട്ടി പ്രവർത്തകർ ഇടപെടണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ സമാധാന ചർച്ച നടക്കുന്ന സമയത്ത് അതിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കളുടെ വീട് ആക്രമിക്കുക എന്ന സമീപനമാണ് ആർഎസ്എസ് സ്വീകരിക്കുന്നത്. തലശേരിയിൽ സബ്കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കവേയാണ് എ എൻ ഷംസീർ എംഎൽഎയുടെ വീട് ആക്രമിച്ചത്. ഈ സമീപനം ശരിയാണോ എന്ന് ആർഎസ്എസ് പരിശോധിക്കണം. എന്നിരുന്നാലും സമാധാനവുമായി മുന്നോട്ടുപോകാനാണ് സിപിഐ എം ഉദ്ദേശിക്കുന്നത്. കേരളത്തിൽ നടക്കുന്ന വലിയ സാമൂഹ്യ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ് ആർഎസ്എസ് ആക്രമണങ്ങൾക്കു പിന്നിൽ. അതു മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ് രാജ്യത്തുടനീളം ശ്രമിക്കുന്നത് വർഗീയ കലാപത്തിനാണ്. എന്നാൽ കേരളത്തിൽ അത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ നടപ്പിലാക്കാൻ സാധിക്കില്ല. മുൻപും കേരളത്തിൽ അതിന് ശ്രമം നടന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചില്ല. കോഴിക്കോട് വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നിരുന്നു. കേരള സമൂഹം പൊതുവിൽ ഇത്തരം കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആർഎസ്എസ് അജൻഡ ഇവിടെ വിജയിക്കാത്തതെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ് മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് മനസിലാക്കി അവരോട് ഇടപെടാൻ പൊലീസ് തയ്യാറാകണം. പൊലീസ് ഉദ്യോസ്ഥരെ നിഷ്‌ക്രിയരാക്കാനായി അവരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതൊരു ഫാസിസ്റ്റ് രീതിയാണ്. അതിന് വിധേയരായി കൃത്യനിർവഹണം നടത്താൻ പൊലീസ് ഉദ്യോഗസ്ഥർ വിമുഖതകാട്ടരുത്.

ആർഎസ്എസ് ഭീഷണിക്ക് വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ ഉള്ളതുകൊണ്ടാണ് അവരുടെ ഉദ്ദേശ്യമ കേരളത്തിൽ നടപ്പാകാത്തത്. ഈ ദിവസങ്ങളിൽ പൊലീസ് ആത്മസംയമനം പാലിച്ചതിനെ ഒരു ദൗർബല്യമായി കണ്ട് നിയമം കൈയിലെടുക്കാനാണ് ആർഎസ്എസ് തുനിയുന്നതെങ്കിൽ ശക്തമായ നടപടിയിലൂടെ അവരെ അടിച്ചൊതുക്കാൻ പൊലീസ് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.