മലപ്പുറം: മലപ്പുറത്ത് മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. മർദ്ദനമേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ രണ്ടാനച്ഛൻ അർമാനെ പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് ഉടനെയാണ് അർമാൻ ആശുപത്രിയിൽ നിന്ന് മുങ്ങിയതെന്ന് പൊലീസ് പറയുന്നു.

തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മൂന്ന് വയസുള്ള ഷെയ്ക്ക് സിറാജാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മർദനമേറ്റ നിലയിലാണ് കുഞ്ഞിനെ രണ്ടാനച്ഛൻ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ അർമാൻ മുങ്ങുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്.

സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അർമാനെ പിടികൂടിയത്.കുട്ടി മരിച്ചതിനു പിന്നാലെ ക്വാർട്ടേർസിൽ നിന്ന് അമ്മ പശ്ചിമ ബംഗാൾ സ്വദേശി മുംതാസ് ബീവിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.