ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നാലുവയസുകാരിയെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് കടിച്ചുകീറി. വഴിയാത്രക്കാരൻ നായ്ക്കളെ ആട്ടിപ്പായിച്ചതുകൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അഞ്ച് തെരുവ് നായ്ക്കൾ ചേർന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഓടി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അഞ്ച് നായ്ക്കൾ ചേർന്ന് കടിച്ച് കുടഞ്ഞു. നിലത്ത് വീണ കുട്ടിയെ നായ്ക്കൾ തലമുടിയിൽ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ ഓടി വന്നതോടെ അവ ഓടിപ്പോകുകയായിരുന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച് ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തെരുവുനായ്ക്കൾ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈസമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരൻ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ഭോപ്പാലിൽ ഒരു ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.