പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ പതിനാല് പേർക്ക് പരിക്ക്. പരിക്കേറ്റ മുഴുവൻ ആളുകളേയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച പട്ടിക്ക് പേ വിഷം ഉള്ളതായി സംശയിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ന് പുലർച്ചെമുതലാണ് നഗരത്തിൽ പട്ടിയുടെ ആക്രമണം ഉണ്ടായത്. ആക്രമണം ഏറ്റ എല്ലാവരെയും ഒരു പട്ടി തന്നെയാണ് കടിച്ചത്.

അബാൻ ജംഗഷൻ, ബസ് സ്റ്റാൻഡ് പരിസരം, പോസ്റ്റ് ഓഫീസ് എന്നിവടങ്ങളിലൂടെ രാവിലെ സഞ്ചരിച്ചവർക്കാണ് പട്ടിയുടെ കടിയേറ്റത്. അതിരാവിലെ ജോലിക്ക് പോയവർ, കച്ചവടക്കാർ എന്നിവരാണ് കടിയേറ്റവരിൽ അധികവും. ആക്രമണമേറ്റവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കും കടിയേറ്റു.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.

ലോക്ക് ഡൗണിന് പിന്നാലെ നഗരം അടച്ചുപൂട്ടിയതോടെ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരുന്നു. നഗരത്തിന്റെ പല പ്രദേശങ്ങളിലും രാത്രി സഞ്ചാരം പോലും സാധ്യമല്ല. രാത്രകാലങ്ങളിൽ ഇരു ചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെല കുരച്ച് ചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ് .

ദിവസങ്ങൾക്ക് മുന്പ് നഗരത്തിലെ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ ആളെയും പട്ടി കടിച്ചു. പല തവണ നഗരസഭയിൽ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം പതിനാല് പേരെ കൂട്ടത്തോടെ കടിച്ച പട്ടിയെ പിടികൂടാനുള്ള ശ്രമം നഗരസഭ തുടങ്ങി.