കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കല്ല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ച് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിൽ വൈകിട്ട് ഏഴ് മണി വരെ ഭക്ഷണം വിളമ്പാം.

പാർസൽ സർവ്വീസ് ഒൻപത് മണിയോടെ അവസാനിപ്പിക്കണം. പലചരക്ക്,പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യ സർവ്വീസുകൾ അല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് പരിശോധനകളിൽ ജില്ലയിലെ 12 പഞ്ചായത്തുകളിലെ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 25 ശതമാനത്തിനും മുകളിലാണ്.

ചേമഞ്ചേരി പഞ്ചായത്തിൽ 54 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 97 പേരെ ടെസ്റ്റ് ചെയ്തതിൽ 52 പേർക്ക് കൊവിഡാണ്. മൂടാടി പഞ്ചായത്തിൽ 45 ശതമാനമാണ് ടിപിആർ. ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.