തലശേരി: തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ ബഹ്‌റൈനിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃതി (17) ണ് ഉമ്മുൽ ഹസമിൽ മരിച്ചത്.

താമസ സ്ഥലത്തുനിന്ന് 500 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സുകൃതിന്റെ മരണത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അദ്‌ലിയയിലെ വീട്ടിൽ നിന്ന് നടക്കാനായി സുകൃത് പുറത്തേക്ക് പോയത്. കൈയിൽ വാട്ടർ ബോട്ടിലുമായി സുകൃത് പുറത്തേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഫയർ എക്‌സിറ്റ് ഗോവണിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഉയരത്തിൽ നിന്ന് താഴേക്ക് വീണതിന്റെ ഭാഗമായി തലയ്ക്ക് ക്ഷതമേൽക്കുകയും ഇത് കാരണമായുണ്ടായ ഹൃദയാഘാതവുമാണ് മരണ കാരണമായി മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അസ്വഭാവിക മരണത്തിൽ തുടരന്വേഷണം വേണമെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് നൽകിയ അപേക്ഷയിൽ മാതാപിതാക്കൾ അഭ്യർത്ഥിച്ചു.