മലപ്പുറം: കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിന് വഴിയൊരുക്കിയത് നാട്ടുകാരുടെ സംശയം. ഇന്നലെ വൈകിട്ടു നാലിന് പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്.

കഞ്ഞിപ്പുര ചോറ്റൂരിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ സുബീറ ഫർഹത്തിന്റേ(21)താണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബീറയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നാണ് സംശയം. ഇക്കാര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അതിനിർണ്ണായകമാകും. വിദഗ്ധരുടെ സാന്നിധ്യത്തിലാകും ഇനിയുള്ള അന്വേഷണം മുമ്പോട്ട് പോവുക. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ മാർച്ച് 10നാണ കാണാതായത്. രാവിലെ ഒമ്പതിന പതിവുപോലെ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു.

കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. സുബീറയുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.അതിനിടെ അൻവർ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കൽ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇത് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതാണ് നാട്ടുകാർക്ക് സംശയം ഉണ്ടായത്. ഇതോടെ പൊലീസ് അൻവറിനെ നിരീക്ഷണത്തിലാക്കി. അതിന് ശേഷം ചോദ്യം ചെയ്യലും.

എന്തിനാണ് കൊല നടത്തിയതെന്നും പൊലീസിനോട് ഇയാൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ കൂടതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ജോലി സ്ഥലത്ത് എത്തിയില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടർ വിളിച്ചു പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സ്വിച്ച് ഓഫായി. ഏഴുമാസമായി യുവതി വെട്ടിച്ചിറയിലെ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു. ആരോടെങ്കിലും ഒളിച്ചോടിയെന്ന സംശയവും സജീവമായിരുന്നു. പത്തനംതിട്ടയിലെ ജെസ്‌നാ തിരോധാനത്തിന് സമാനമാണ് ഇതെന്നും ഏവരും കരുതി. ഇതിനിടെയാണ് കേസിൽ തുമ്പുണ്ടായത്.

മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു. ക്ലിനിക്കിൽ എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. തിരൂർ ഡിവൈഎസ്‌പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

അര കിലോമീറ്ററോളം നടന്നുവേണം വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിലുള്ള ബസ് സറ്റോപ്പിലെത്താൻ. 150 മീറ്ററോളം വഴിയരികിൽ വീടുകളൊന്നുമില്ല. വിജനമായ ഈ പാതക്ക് ശേഷം ഇവർ പോവുന്ന റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ കാണാതായ ദിവസം യുവതി പോവുന്ന ദൃശ്യം പതിഞ്ഞിരുന്നില്ല. ഇതും പൊലീസിന് പലവിധ സംശയങ്ങൾ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആകഷൻ കമ്മിറ്റി രൂപവതകരിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലിസ്. അതിനിടെയാണ് തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടേതെന്ന മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പൊലീസ് മണ്ണ് നീക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങൾ കണ്ടത്. മണ്ണ് മാറ്റിയപ്പോൾ മൃതദേഹത്തിന്റെ കാല് കണ്ടു. ഇരുട്ടിയതോടെ മൃതദേഹം പുറത്തെടുക്കുന്നത് അവസാനിപ്പിച്ചു. ഇന്ന് രാവിലെ മൃതദേഹം പുറത്തെടുക്കും.