അടിമാലി:പെട്രോൾ ബോംമ്പേറിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്ന യുവാവ് മരിച്ചു.അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ്(24)ആണ് അർദ്ധരാത്രി 12.30 തോടെ മരിച്ചത്്. 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഈ മാസം 13-ന് രാത്രിയിൽ ഉണ്ടായ ആക്രമണത്തിലാണ് സുധീഷിന് പൊള്ളലേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് അടിമാലി മച്ചിപ്ലാവ് നെല്ലിക്കുഴിയിൽ മുരുകൻ( 25 )കൂമ്പൻപാറ പൈനാപ്പിള്ളീൽ ഷിയാസ്(26)മച്ചിപ്ലാവ് കുന്നുംപുറത്ത് ജസ്റ്റിൻ(21) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഹൈറേഞ്ച്് മേഖലയിൽ ഇത്തരത്തിൽപ്പെട്ട അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യാമിയിട്ടാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ചാറ്റുപാറയിൽ തടികൾ സൂക്ഷിച്ചിട്ടുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കളായ ആൽവിൻ, സുധി എന്നിവർക്കൊപ്പം നിന്നിരുന്ന സുധീഷിന് നേരെ അറസ്റ്റിലായ മൂവർ സംഘം ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം. ആക്രമികൾ 5 ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ,തിരിയിട്ട് കൊണ്ടുവന്നിരുന്നെന്നും ഇതിൽ കത്തിച്ചെറിഞ്ഞ ഓരെണ്ണം സുധീഷിന്റെ ദേഹത്തുകൊള്ളുകയും പൊട്ടി ,തീപടർന്ന് അരയ്ക്ക് മുകളിലേയ്ക്ക് സാരമായി പൊള്ളലേൽക്കുകയും ആയിരുന്നെന്നുമാണ് പൊലീസ് ലഭിച്ച വിവരം.

മുരുകൻ എറിഞ്ഞ കുപ്പിയാണ് തന്റെ ദേഹത്ത് വീണ് പൊട്ടിയതെന്ന് സുധീഷ് മൊഴി നൽകിയിരുന്നതായിട്ടാണ് സൂചന.എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മുരുകനും സംഘം ആവശ്യമായ തയ്യാറെടുപ്പുകളോടെയാണ് എത്തിയതെന്ന് പൊലീസ് സ്ഥിരീകരച്ചിട്ടുണ്ട്. സംഭവ ദിവസം രാത്രി അടിമാലിയിൽ ഇരു സംഘങ്ങളും തമ്മിൽ സംഘടനമുണ്ടായെന്നും ഇതിന്റെ തുടർച്ചയാണ് പുലർച്ചെ ചാറ്റുപാറയിലുണ്ടായതെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മയക്ക് മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നവർ ഇരുസംഘങ്ങളിലും ഉണ്ടെന്നുള്ള വിവരവും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചാറ്റുപാറയിലേയ്ക്ക് വാട ...കാണിച്ചുതരാം എന്ന് സുധീഷ് ഉൾപ്പെട്ട സംഘം വെല്ലുവിളിച്ചെന്നും ഇതെത്തുടർന്നാണ് എതിരാളികളെ പെട്രോൾ ഒഴിച്ച് കത്തിക്കാനുള്ള തയ്യാറെടുപ്പോടെ മുരുകനും സംഘവും അടിമാലിയിൽ നിന്നും ചാറ്റുപാറയ്ക്ക് തിരിച്ചതെന്നുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ആക്രണവും തുടർന്നുള്ള സുധീഷിന്റെ മരണവും സം പ്രദേശവാസികളിൽ പരക്കെ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.മയക്കുമരുന്ന് ഉപയോഗവും ഇതെത്തുടർന്നുള്ള ഇത്തരം സംഭവങ്ങളും അമർച്ചചെയ്യാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും അടിയിന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.