കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സമീപവാസിയായ യുവാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി സിന്ധുവാണ് മരിച്ചത്. വീട്ടമ്മ മരിക്കുംമുമ്പ് യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖ പൊലീസിന് കൈമാറി.ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.

ഇന്ന് രാവിലെയാണ് യുവതിയെയും മകൻ അതുലിനെയും (18) പൊള്ളലേറ്റ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്ത്. ആശുപത്രിയിലേക്ക് പോകുംവഴിയാണ് സിന്ധു ബന്ധുക്കളോട് യുവാവിന്റെ പേര് പറഞ്ഞത്.

സ്ഥിരമായി തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. രണ്ടു ദിവസം മുൻപ് പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. അതിനാൽ സിന്ധുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സിന്ധുവിന്റെ മരണമൊഴിയും അസ്വാഭാവിക മരണത്തിലേക്കു വിരൽ ചൂണ്ടുന്നതായും ബന്ധുക്കൾ പറയുന്നു.

മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ മകൻ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 18 കാരനായ മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയിലാണ് മകൻ ഇപ്പോഴുള്ളത്. സിന്ധുവിനെ യുവാവ് വഴിയിൽ വച്ച് തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോഴാണ് സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകിയത്.

മകൾ ആത്മഹത്യ ചെയ്യാൻ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല.

വീടിനു സമീപത്ത് പണിയുന്ന കാർ ഷെഡിന്റെ ജോലികൾക്കായി എത്താൻ ജോലിക്കാരോട് സിന്ധു പറഞ്ഞിരുന്നു. ജോലിക്കാർക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.