ചെന്നൈ: കല്യാണ തട്ടിപ്പുകൾ നടത്തുന്ന നിരവധി പേരുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പുനർവിവാഹം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടു വിലസുന്ന വനിതാ തട്ടിപ്പുകാരും ഉണ്ടായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് അടക്കം ഇത്തരം നിരവധി തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും വലിയൊരു തട്ടിപ്പിന്റ കഥ കൂടിയാണ് പുറത്തുവരുന്നത്.

പുനർവിവാഹത്തിന് ഒരുങ്ങുന്ന പുരുഷന്മാരെ കബളിപ്പിച്ച് സ്വത്ത് തട്ടുന്ന അമ്പത്തിനാല് കാരിയാമ് തമിഴ്‌നാട്ടിൽ പിടിയിലായത്. തിരുപ്പതി സ്വദേശിയായ സുകന്യയാണ് വിവാഹതട്ടിപ്പ് കേസിൽ പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഇവർ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

രണ്ടു പെൺമക്കളുടെ മാതാവായ സുകന്യ പല പേരുകളിലാണ് തട്ടിപ്പ് നടത്തുന്നത്. ആവഡി സ്വദേശിയായ ഗണേശിനെ വിവാഹം ചെയ്ത സംഭവത്തിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഗണേശിനെ പുത്തൂർ സ്വദേശിനിയായ ശരണ്യയെന്ന പേരിലാണ് സുകന്യ പരിചയപ്പെട്ടത്.

ഗണേശിന്റെ വീട്ടുകാർക്ക് സുകന്യയെ നന്നായി ബോധിച്ചതോടെ ആർഭാടപൂർവം കഴിഞ്ഞ വർഷം വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം ഗണേശിന്റെ വീട്ടിൽ താമസമാക്കിയ സുകന്യ ഭർത്തൃമാതാവിന്റെ സ്നേഹം ആദ്യമേ പിടിച്ചുപറ്റുകയും കുടുംബത്തിന്റെ നിയന്ത്രണം പതിയെ കൈക്കലാക്കുകയുമായിരുന്നു.ഗണേശിന്റെ ശമ്പളമുൾപ്പടെ കൈക്കലാക്കാൻ സുകന്യ ശ്രമിച്ചതോടെ കുടുംബത്തിൽ കലഹം ആരംഭിച്ചു. ഇതിന് പിന്നാലെ കുടുംബ സ്വത്ത് ആവശ്യപ്പെട്ടായി കലഹം. സ്വത്ത് സുകന്യയുടെ പേരിലാക്കാൻ ഭർത്താവ് തയ്യാറായിരുന്നുവെങ്കിലും ഭർത്തൃമാതാവ് ഇതിനൊരുക്കമല്ലായിരുന്നു.

കലഹം മൂത്ത് സുകന്യ വീട് വിടുകയും, പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഗണേശ് വിവാഹം ചെയ്തത് വിവാഹ തട്ടിപ്പുകാരിയാണെന്ന് തെളിഞ്ഞത്.ഗണേശിനെ വിവാഹം കഴിക്കുന്നതിന് മുൻപേ ശരണ്യ മൂന്ന് വിവാഹം കൂടി കഴിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തിരുപ്പതിയിൽ ഭർത്താവും രണ്ട് മക്കളുമുള്ള സുകന്യ ഇടയ്ക്കിടെ ഇവിടെ നിന്നും മുങ്ങിയാണ് വിവാഹം കഴിച്ചിരുന്നത്.

പതിനൊന്ന് വർഷം മുൻപ് സേലം സ്വദേശിയെ വിവാഹം ചെയ്താണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇദ്ദേഹത്തിന്റെ പണവും സ്വർണവും കവർന്ന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചു. ഇവിടെ നിന്നും മാതാവിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയാണ് ചെന്നൈയിലെത്തി ഗണേശിനെ വിവാഹം ചെയ്തത്. ബ്രോക്കർമാർ വഴിയാണ് സുകന്യ പുതിയ ഇരകളെ കണ്ടെത്തിയത്. ബ്യൂട്ടീപാർലറിൽ പോയി ഒരുങ്ങിയ ശേഷമാണ് പെണ്ണുകാണൽ ചടങ്ങിന് സുകന്യ ചെല്ലുന്നത്.