പന്തളം: കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയിൽ ബൈക്ക് അപകടത്തിൽ മരിച്ച തിരുവനന്തപുരം പൊഴിയൂർ കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്രയുടെ (35) മൃതദേഹം തനിക്ക് കാണേണ്ടെന്ന ഭർത്താവ് പ്രവീൺ. പന്തളം സ്റ്റേഷനിൽ നിന്ന് പൊലീസുകാർ സുമിത്രയുടെ മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രവീണിന്റെ പ്രതികരണം.

ആഹാ, അവൾ മരിച്ചോ എന്നായിരുന്നു ആദ്യം ചോദിച്ചത്. സുമിത്രയുടെ ബന്ധുക്കളുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതോടെ സുമിത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വേണ്ടാത്ത അവസ്ഥയിലായി. ഒളിച്ചോട്ടമായിരുന്നു പിണക്കത്തിന് കാരണം.

ഭർത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ബന്ധം പിരിയുന്നതിനായി ഇവർ തമ്മിൽ കുടുംബ കോടതിയിൽ കേസും നടന്നു വരികയാണ്. ഇവരുടെ ബന്ധത്തിലെ കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എൻ എം മൻസിലിൽ അൻസിൽ (24 ) ആണ് അപകടം നടക്കുമ്പോൾ സുമിത്രയ്ക്കൊപ്പം ഉണ്ടായിരുന്നത്.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഇരുവരും കറങ്ങാൻ പോകുന്ന വഴിയാണ് അപകടം. എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് അപകടം നടന്നത്. സുമിത്രയും അൻസിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ വച്ച് റോഡിൽ തെന്നി മറിയുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വണ്ടി കയറി ഇറങ്ങി. ഉടൻ തന്നെ മരണവും സംഭവിച്ചു. അൻസിലിന്റെ കാലൊടിഞ്ഞ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.