തിരുവല്ല: പത്തനംതിട്ടയയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടരി സന്ദീപിന്റെ വീട് സന്ദർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് മുന്നിൽ വിങ്ങിപ്പൊട്ടിക്കരഞ്ഞ് സന്ദീപിന്റെ ഭാര്യ സുനിത. എന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്.. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... എന്നു പറഞ്ഞ് സുനിത വിങ്ങിപ്പൊട്ടിയപ്പോൾ ഒരു നിമിഷം കോടിയേരിയും നിശബ്ദനായി. പിന്നീട് സമചിത്തത വിടാതെ ഭാര്യയെ ആശ്വസിപ്പിച്ചു.

ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഭാര്യയ്ക്ക് ജോലി നൽകാൻ പാർട്ടി മുൻകൈയെടുക്കുമെന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാൻ എന്നിവരും അദ്ദേഹത്തോടൊപ്പം സന്ദീപിന്റെ വീട്ടിലെത്തിയത്.

കോടിയേരിക്ക് മുന്നിൽ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു. 'എന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാൻ...ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവിച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... എന്റെ കുഞ്ഞിനെ കണ്ണുനിറച്ച് കണ്ടിട്ടില്ല...'-സുനിത കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു. 'പാർട്ടി കൂടെയുണ്ട്. കുട്ടികളെ വളർത്താനുള്ള എല്ലാ സഹായവും ചെയ്യും. ആവശ്യമായ ജോലി ഏർപ്പാടു ചെയ്തു തരും. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. ചെയ്യേണ്ടതൊക്കെ ചെയ്യാം'-കോടിയേരി സുനിതയോട് പറഞ്ഞു.

'അത്യന്തം നിഷ്ഠൂരമായ കൊലപാതകമാണ്. കേരളമാകെ നടുക്കിയ കൊലപാതകമാണ്. ദുഃഖകരമായ അനുഭവങ്ങളാണ് കുടുംബം പങ്കുവച്ചത്. രണ്ട് പിഞ്ചുകുട്ടികളാണ് സന്ദീപിന്റേത്. ബിജെപി-ആർഎസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്തണം. അവരെക്കൂടെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാൻ അന്വേഷണം നടത്തണം. കുടുംബത്തൈ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുന്നു. സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത ജോലി ഏർപ്പാടുചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻകൈയെടുക്കും. രണ്ട് കുട്ടികളെ വളർത്താനുള്ള സാമ്പത്തിക സഹായം നൽകും. കുട്ടികൾ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നോ, അത്രയും കാലം ഉയർന്ന വിദ്യാഭ്യാസം നൽകാനുള്ള സംവിധാനം പാർട്ടിയുണ്ടാക്കി കൊടുക്കും. ആ കുടുംബം ഒരിക്കലും അനാഥരാകില്ല.'-കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതൃത്വം ആലോചിച്ച് ഒരു ബിജെപികാരന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു. . അതിനായി ഒരു സംഘത്തെ നിയോഗിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിയുന്നതരത്തിൽ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.