പാലക്കാട്: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് സംസ്ഥാനത്ത് വീണ്ടും അന്ധവിശ്വാസക്കൊല.പാലക്കാടാണ് അമ്മ ആറുവയസ്സുകാരനെ ശുചിമുറിയിൽ വച്ച് കഴുത്തറുത്തുകൊന്നത്. പൂളക്കാട് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം അരങ്ങേറിയത്.

ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആമിലിനെ കൊലപ്പെടുത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ഇവർ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും. കൊലപാതകത്തിന് പിന്നിലെ കാരണം ഉമ്മ വെളിപ്പെടുത്തിയത് കേട്ടതിന്റെ ഞെട്ടലിലാണ് അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും. ദൈവം പറഞ്ഞിട്ടാണ് താൻ കൃത്യം നടത്തിയതെന്നും കുളിമുറിയിൽവെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പൊലീസിന് നൽകിയ വിവരം.ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിനു ശേഷം ഷാഹിദ തന്നെയാണ് തൊട്ടടുത്ത വീട്ടിൽനിന്ന് നമ്പർ വാങ്ങി ജനമൈത്രി പൊലീസിനെ വിവരം അറിയിച്ചത്.പുലർച്ചെ നാല് മണിയോടെയാണ് പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു.സംഭവസമയത്ത്പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.പക്ഷെ പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ.

മദ്രസ അദ്ധ്യാപിക കൂടിയായ ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാൻ ദമ്പതികൾക്കുള്ളത്. ഇതിൽ മൂന്നാമത്തെയാളാണ് ആമിൽ. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്‌പി. ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.