ബെംഗളൂരു: കർഷക പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കർണാടകയിൽ കോൺഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിനിടെ സംഘർഷം. സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിവിധ കർഷക സംഘടകൾക്കൊപ്പമാണ് കോൺഗ്രസ് രാജ്ഭനിലേക്ക് മാർച്ച് നടത്തിയത്.

സംഗോലി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ദേശീയ പാതകൾ ഉപരോധിച്ചു. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷ സാഹചര്യം ഉടലെടുത്തു. തുടർന്ന് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കർഷക സമരങ്ങളെ അടിച്ചമർത്താൻ ബിജെപി സർക്കാർ പൊലീസിനെ ഉപയോഗിക്കുകയാണ് എന്ന് ഡി കെ ശിവകുമാർ ആരോപിച്ചു.

അതിനിടെ, കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ പത്താം വട്ട ചർകൾ പുരോ​ഗമിക്കുകയാണ്. ഡൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച നടക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ തുടങ്ങിയവരാണ് കർഷരുമായി ചർച്ച നടത്തുന്നത്. നാൽപ്പതോളം കർഷക സംഘടന പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ജനുവരി 19-നായിരുന്നു പത്താംവട്ട ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും 20ലേക്ക് മാറ്റുകയായിരുന്നു.

പഞ്ചാബ്, ഹരിയാണ, പടിഞ്ഞാറൻ ഉത്തർ പ്രദേശ് തുടങ്ങിയിടത്തുനിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമങ്ങൾ മണ്ഡി-താങ്ങുവില സംവിധാനങ്ങളെ തകർക്കുമെന്നാണ് കർഷകർ ആരോപിക്കുന്നത്. ജനുവരി 11-ന് സുപ്രീം കോടതി കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി നാലംഗ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. അതേസമയം ജനുവരി 26-ന് ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.