ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെടൽ വരുമ്പോൾ അത് വിദ്യാർത്ഥികൾക്ക് ആശ്വാസവും പ്രതീക്ഷയുമാണ്. സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.

കഴിഞ്ഞ നാലുവർഷത്തെ ഫീസ് പുനർനിർണയിക്കാമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫീസ് നിർണയസമിതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. നിശ്ചിത സമയത്തിനകം ഫീസ് പുനർനിർണയിക്കണം. സ്വാശ്രയ മാനേജ്മെന്റുകൾ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. അതായത് ഫീസ് നിർണ്ണയിക്കാനുള്ള സമിതിയുടെ അവകാശം അംഗീകരിക്കുകയാണ് സുപ്രീംകോടതിയും. ഇതോടെ സമിതി നിശ്ചയിക്കുന്ന പുതിയ ഫീസ് മാനേജ്മെന്റുകൾക്ക് അംഗീകരിക്കേണ്ടി വരും.

സ്വാശ്രയ മെഡിക്കൽ ഫീസ് പുന പരിശോധിക്കണമെന്ന് മുൻപ് ഹൈക്കോടതി വിധിച്ചിരുന്നു. മാനേജ്മെന്റുകൾക്ക് അനുകൂലമായ ഈ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്. എന്നാൽ ഇത് 17 ലക്ഷമായി ഉയർത്തണമെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം. ഇത് ഏതാണ്ട് അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി. ഇത് വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഇത് തിരിച്ചറിഞ്ഞാണ് ഫീസ് നിർണയസമിതിയുടെ തീരുമാനം മാനേജ്മെന്റുകൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഫീസ് പുനർനിർണയിക്കാൻ ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പുനർനിർണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാർത്ഥികളെ ബാധിക്കും. എങ്കിലും മാനേജ്മെന്റുകളുടെ കൊള്ളയ്ക്കുള്ള സാഹചര്യം ഒഴിയുകയാണ്. മാനേജ്മെന്റുകൾക്ക് അനുകൂലമായിരുന്നു വിധിയെങ്കിൽ 17 ലക്ഷം രൂപ ഫീസായി നൽകേണ്ടി വരുമായിരുന്നു. ഈ സാഹചര്യമാണ് അകലുന്നത്.

സുപ്രീംകോടതിയിൽ ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഫീസ് പുനഃനിർണ്ണയിക്കാൻ ഫീസ് നിർണ്ണയ സമിതിയോട് നിർദേശിച്ചേക്കുമെന്ന് വാദത്തിനിടയിൽ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ഇതാണ് വിധിയായി വരുന്നത്. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളേജുകളും മുന്നോട്ടുവയ്ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതി നിലപാട് വിദ്യാർത്ഥികൾക്ക് ഏറെ നിർണായകമാണ്.

മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന കോടതി നിർദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു. 18 കോളേജുകളിൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം. ഇതാണ് സുപ്രീംകോടതി വിധിയോടെ റദ്ദാക്കപ്പെടുന്നത്. അതേസമയം, മറ്റുള്ള കോളേജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകൾ നേരത്തെ നിലപാടെടുത്തിരുന്നു.

അദ്ധ്യാപകരുടെ ശമ്പളം വർധിച്ചതാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി സ്വാശ്രയ കോളേജുകൾ ചൂണ്ടിക്കാണിക്കുന്നത്. 19 സ്വാശ്രയ മെഡിക്കൽ കോളേജിന് 6.22- 7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി 2020-21ലെ ഫീസായി നിശ്ചയിച്ചത്. മുൻ വർഷത്തേക്കാൾ 6.7 ശതമാനം മാത്രമാണ് വർധിപ്പിച്ചത്. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് മാനേജ്‌മെന്റുകൾ ഫീസായി ആവശ്യപ്പെട്ടത്.