വാഷിങ്ടൻ: പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങാനുള്ള ട്രംപിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 4 പ്രധാന സംസ്ഥാനങ്ങളി
ലെ ഫലം അസാധുവാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ നൽകിയ കേസ് യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇത്.

ജോർജിയ, മിഷിഗൻ, പെൻസിൽവേനിയ, വിസ്‌കോൻസെൻ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അസാധുവാക്കാൻ ആവശ്യപ്പെട്ട് ഒരാഴ്ച മുൻപാണ് സുപ്രീം കോടതിയെ സമീപിച്ചത്.ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ അറ്റോർണി ജനറലാണു ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തത്. ടെക്‌സസിനൊപ്പം മറ്റു പതിനേഴു സംസ്ഥാനങ്ങളും ട്രംപും നൂറിൽപരം യുഎസ് ഹൗസ് പ്രതിനിധികളും കേസിൽ പങ്കുചേർന്നിരുന്നു.

ഭരണത്തിൽ കടിച്ചു തൂങ്ങാനാകുമോ എന്ന ഡോണൾഡ് ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ്ഹൗസിൽ നിന്നും ട്രംപിന് പടിയിറങ്ങേണ്ടി വരും. മറ്റും സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിന് ടെക്‌സസ് സംസ്ഥാനത്തിന് നിയമസാധുത ഇല്ലെന്നാണ് കോടതിയിലെ ഒൻപതംഗ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിയെഴുതിയത്. ടെക്‌സസിന്റെ ഹർജി ഫയലിൽ സ്വീകരിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു ജഡ്ജിമാരെങ്കിലും പിൻതുണയ്ക്കണമായിരുന്നു.

എന്നാൽ ഒരു ജഡ്ജി പോലും ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചില്ല.നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ചോദ്യം ചെയ്തു ട്രംപിന്റെ അനുയായികൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയ ഡസനിലേറെ കേസുകളും തള്ളിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ ഹർജികളും ഇതോടെ സുപ്രീംകോടതിയിൽ നിന്നും ഒഴിവാക്കിയതോടെ ബൈഡന്റെ വിജയം ഔദ്യോഗികമായില്ലെങ്കിലും സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

കേസ് ഫയൽ ചെയ്ത 4 സംസ്ഥാനങ്ങളിലും നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണു ജയിച്ചത്. ജോ ബൈഡനെ യുഎസിന്റെ 46ാം പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ ഇലക്ടറൽ കോളജ് തിങ്കളാഴ്ച യോഗം ചേർന്നേക്കും. അതേസമയം കോടതി വിധിയെ വിമർശിച്ചു ട്രംപ്് രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു വിമർശനം