ന്യൂഡൽഹി: കോവിഡ് രോ​ഗികളിൽ നിന്നും ആംബുലൻസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി. കോവിഡ് രോഗികൾക്കായുള്ള ആംബുലൻസ് സർവീസുകളുടെ നിരക്ക് ഏകീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ആംബുലൻസ് സർവീസുകളുടെ അമിത നിരക്ക് ഈടാക്കൽ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

എല്ലാ ജില്ലകളിലും ആംബുലൻസ് സേവനനം ഉറപ്പുവരുത്താനും സുപ്രീംകോടതി ഉത്തരവിട്ടു. കോവിഡ് രോഗികൾക്കായുള്ള ആംബുലൻസ് സർവീസുകളിൽ അമിത നിരക്ക് ഈടാക്കുന്നതിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കോടതി നടപടി. പകർച്ചവ്യാധി തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ സംസ്ഥാന ഭരണകൂടങ്ങൾ ബാധ്യതസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്കിന് പരിധി നിശ്ചയിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

അതേസമയം, മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കോവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്റെ സെറോ സർവേ റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.