ന്യൂഡൽഹി: പെഗസ്സസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പെഗസ്സസ് ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. അതേസമയം നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. പെഗസ്സസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

പെഗസ്സസ് ഉപയോഗിച്ച് ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സർക്കാർ നേരത്തെ രണ്ടുതവണ സത്യവാങ്മൂലം സമർപ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ ഏത് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു എന്ന് പറയാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വിദഗ്ധ സമിതിയെ ഉപയോഗിച്ച് തീർപ്പ് കൽപ്പിക്കാമെന്ന കേന്ദ്ര സർക്കാർ വാദം പക്ഷേ സ്വീകാര്യമല്ലെന്ന് ഹർജിക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യം സത്യവാങ്മൂലം സമർപ്പിക്കുന്നതിലൂടെ പൊതുചർച്ചയാക്കി മാറ്റാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങളുടെ വ്യക്തിപരമായ വിവരം എന്തെങ്കിലും ചോർത്തപ്പെട്ടോ എന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക പരിഹരിക്കാൻ തങ്ങൾ തയ്യാറാണെന്നും കേന്ദ്രം പറയുന്നു.

നിയമവിരുദ്ധമായ ഫോൺ ചോർത്തൽ ഇപ്പോഴത്തെ നിയമസംവിധാനത്തിൽ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാൽ നിയമപരമായ ചോർത്തൽ നടന്നിട്ടുണ്ടെന്ന് മുൻപ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. പെഗസ്സസ് വിഷയം സമിതി അന്വേഷിക്കട്ടേയെന്ന നിലപാട് ആവർത്തിക്കുന്ന കേന്ദ്രം, പെഗസ്സസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ മാത്രം വ്യക്തത വരുത്തിയിട്ടില്ല.