ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യുണിടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ നൽകിയ ഹർജിക്കൊപ്പം പരി​ഗണിക്കും. നേരത്തെ സംസ്ഥാന സർക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹർജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. സന്തോഷ് ഈപ്പന്റെ ഹർജിയിൽ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാനായിരുന്നു നേരത്തെ കേരള ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജിയിൽ ആയിരുന്നു ജസ്റ്റിസ് പി സോമരാജന്റെ വിധി. അനിൽ അക്കരെയാണ് ലൈഫ് മിഷൻ കേസിലെ പരാതിക്കാരൻ.

ലൈഫ് പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.

അറസ്റ്റ് ഭയം ഉണ്ടെങ്കിൽ യുവി ജോസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകുകയാണ് വേണ്ടതെന്നും യൂണിടെക് കമ്പനിയും യുഎഇ കോൺസുലേറ്റും തമ്മിൽ ഉണ്ടാക്കിയ കരാറിൽ എഫ്സിആർഎ ലംഘനം ഇല്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം.