തൃശ്ശൂർ: ഏറ്റുമാനൂരിൽ കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും രാജ്യസഭാംഗവും തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തലമുണ്ഡനം ചെയ്ത സംഭവം വളരെ വിഷമമുണ്ടാക്കിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

'ഒരു സ്ത്രീയുടെ അവകാശമാണ് കേശം. സ്ത്രീയ്ക്ക് ഗർഭപാത്രം എന്ന് പറയുന്നത് പോലെ തന്നെയാണ് അവളുടെ സീമന്തരേഖയും. അത് വ്യക്തമാകണമെങ്കിൽ കേശം വേണം. സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന കാര്യമാണ് സംഭവിച്ചത്', മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.

33 ശതമാനത്തിന് വേണ്ടി കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ ബഹളമുണ്ടാക്കിയ ആൾക്കാർ ഉണ്ട് ഇവിടെ. അവിടെയും ബിജെപിയെയാണ് കുറ്റം പറയുന്നത്. ബിജെപി. വനിതാമന്ത്രിമാരുടെ എണ്ണം വേണമെങ്കിൽ നോക്കിക്കൊള്ളൂ. അവർ എത്ര മന്ത്രിസ്ഥാനം വനിതകൾക്ക് കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് ദളിത് പ്രേമവും. കൊട്ടിഘോഷിക്കുന്ന പാർട്ടിയുടെ തലപ്പത്തൊന്നും ഇതുവരെ ഒരു ദളിതനേയും കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അത് ഒരു ജീവിതവിഷയമാണ്. അത് ഒരു ജീവിതസമരം തന്നെയാണ്. എന്റെ കൂട്ടത്തിൽ ആരെങ്കിലും വരൂ വരൂ ശബരിമല വിഷയമാക്കണം എന്നുപറഞ്ഞ് വന്നോ.

ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊള്ള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുള്ള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയല്ലേ അദ്ദേഹം കാണിച്ചത്.

പക്ഷേ, ശബരിമല ചോദിച്ചാൽ അതിന് മറുപടി പറയുന്നത് അതിന് മറുപടി ഉള്ളതുകൊണ്ട് തന്നെയാണ്. അത് നല്ല പിതൃത്വം ഉള്ളതുകൊണ്ടാണ്. അതു പറഞ്ഞു. അതുകൊണ്ട് ഉടനെ അതാണ് ചർച്ചാവിഷയം എന്ന് പറയരുത്. ഒരിക്കലും വിഷയങ്ങൾ വഴി തിരിച്ചു വിടരുത്. ജനങ്ങൾക്ക് അതും വിഷയമാണ്, കിറ്റിന്റെ ഫ്രോഡും വിഷയമാണ്. ഡോളറും സോളാറും എല്ലാം വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു.