തൃശൂർ: ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂരിൽ ഒരു സ്ഥല സന്ദർശനവുമായി എത്തിയപ്പോഴാണ് സംഭവം. എംപിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെയാണ് വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചത്. ഒല്ലൂർ എസ്‌ഐയെ കൊണ്ടാായിരുന്നു എം പി സല്യൂട്ട് അടിപ്പിച്ചത്.

പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. 'ഞാൻ ഒരു എംപിയാണ് കേട്ടോ...ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാൻ മേയർ അല്ല'. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എസ്‌ഐ സല്യൂട്ട് നൽകുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. വളരെ സൗഹാർദ്ദപരമായിരുന്നു കാര്യങ്ങളെങ്കിലും എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്റ്റാൻഡിങ് ഓർഡർ അനുസരിച്ച് സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണർ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണർ സിനിമ വമ്പൻ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

നേരത്തെ തൃശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ചിരുന്നു സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കോർപ്പറേഷൻ മേയർ എം കെ വർഗീസിനെ കണ്ടിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികൾ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തൻ മാർക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയിരുന്നു.

ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസിന്റെ ചേംബറിൽ എത്തിയത്. നവംബർ 15ന് മാർക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നൽകുമെന്ന് മേയർ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ നൽകും. പച്ചക്കറി മാർക്കറ്റിനും മാംസമാർക്കറ്റിനും അമ്പതുലക്ഷം രൂപവീതം നൽകനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കർ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയർ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തൻ മാർക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയർ അറിയിച്ചു.