പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടൻ അമ്മ തെരുവിൽ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനിൽ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി വീട്ടിലെത്തിയത്. വികാര നിർഭരമായിരുന്നു വർഷങ്ങൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച, താൻ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തി, അതിരുകൾക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.

''അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ'' -സുരേഷ് ഗോപി പറഞ്ഞപ്പോൾ ഓർമകളുടെ തിരതള്ളലിൽ ശ്രീദേവി വിതുമ്പിക്കൊണ്ട് ആ നെഞ്ചോടുചേർന്നു. ഒരുനിമിഷം അവർ അച്ഛനും മകളുമായി. പൊതിഞ്ഞുകൊണ്ടുവന്ന പലഹാരങ്ങൾ അവൾക്ക് നൽകി. പൊതിതുറന്ന് ശ്രീദേവി മകൾ ശിവാനിക്ക് അതുകൊടുത്തപ്പോൾ മുത്തച്ഛനെപ്പോലെ സുരേഷ് ഗോപി നോക്കിയിരുന്നു. എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സങ്കടങ്ങൾമറന്ന് അവൾ പറഞ്ഞു

-''സന്തോഷമായി, സ്വർഗംകിട്ടിയപോലെ. എനിക്ക് അച്ഛനും എല്ലാവരുമുണ്ട്.''

വർഷങ്ങൾക്കു മുൻപ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്, പ്രസവിച്ച ഉടൻ അമ്മ തെരുവിൽ ഉപേക്ഷിച്ചവൾ, ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യിൽ അകപ്പെട്ടവൾ അന്ന് അവൾക്ക് അദ്ദേഹം തണലായി, ഇന്നവൾ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാൻസി സ്റ്റോർ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പരിപാടികൾക്കായ് തിരിച്ചപ്പോൾ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടൻതന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയിൽ നിന്നും കുറച്ച് പലഹാരവുമായി അവൾക്ക് അരികിലേക്ക് എത്തി.

സിനിമാക്കഥപോലെതന്നെയാണ് ശ്രീദേവിയുടെ ജീവിതവും. 25 വർഷംമുമ്പ് മലപ്പുറം കോട്ടയ്ക്കൽ പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എൺപതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്പോക്കിലെ കുടിലിൽ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകൾ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായംകൊണ്ടും ശ്രീദേവിയെ വളർത്തി. നാടോടികൾക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളിൽ വാർത്തയായി.

കോഴിച്ചന്ന എ.എം.എൽ.പി. സ്‌കൂളിൽ ശ്രീദേവിയെ ചേർത്തപ്പോൾ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലർ ശ്രീദേവിയെ ഉപദ്രവിച്ചുതുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടൻ ശ്രീരാമനിൽനിന്ന് ഇക്കഥകൾ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച് കൊടുക്കാൻ ശ്രമംനടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അവളെ ആലുവയിൽ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കി. ഇവിടെയായിരിക്കുമ്പോഴാണ് ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. 'രാഷ്ട്രം' എന്ന ചലച്ചിത്രത്തിന്റെ ഒരുഭാഗം ജനസേവാ ശിശുഭവനിൽ ചിത്രീകരിച്ചപ്പോഴാണിത്. ശിശുഭവന്റെ സംരക്ഷണയിൽ പത്താംക്ലാസുവരെ പഠനം പൂർത്തിയാക്കി. 2015-ൽ വിവാഹംകഴിഞ്ഞ് പാലക്കാട് ആലത്തൂരിനടുത്ത് കാവശ്ശേരിയിലുള്ള ഭർത്തൃവീട്ടിലെത്തി.

കാവശ്ശേരിസ്വദേശി സതീഷ് പത്രപ്പരസ്യം കണ്ടാണ് ശ്രീദേവിയെ വിവാഹമാലോചിച്ചത്. വീട്ടുകാർ ആദ്യം എതിർത്തില്ലെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസമായി. സതീഷ് കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപത്ത് ആരംഭിച്ച സ്റ്റേഷനറിക്കടയുടെ പിന്നിലുള്ള മുറിയിലേക്ക് ഇവർക്ക് താമസംമാറ്റേണ്ടിവന്നു. ഇത് വാടകക്കെട്ടിടമാണ്. മകൾ ശിവാനി ഇവരുടെ ജീവിതത്തിലേക്കെത്തിയിട്ട് നാലരവർഷമായി. കടനടത്താൻ നാലുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞതുമൂലം വായ്പ കുടിശ്ശികയായി. ഇവരുടെ ദുരിതം മനസ്സിലാക്കിയ ബിജെപി. സംസ്ഥാനസമിതി അംഗം സി.എസ്. ദാസാണ് സുരേഷ് ഗോപിയെ ഇക്കാര്യങ്ങൾ അറിയിച്ചത്. പഴയ ശ്രീദേവിയെ ഓർമിച്ചെടുത്ത അദ്ദേഹം നേരിൽവന്ന് കാണാൻ തീരുമാനിക്കയായിരുന്നു.

സ്വന്തംവീടില്ല, കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവൾ പറഞ്ഞു. ജീവിതത്തിലെ ചില പ്രശ്നങ്ങൾ ശ്രീദേവിയും കൂടിക്കാഴ്ചയിൽ ഒരു അച്ഛനോട് എന്ന പോലെ സുരേഷ് ഗോപിക്ക് മുൻപിൽ അവതരിപ്പിച്ചു. അവളുടെ പ്രയാസങ്ങൾ എല്ലാം കേട്ട സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തും എന്ന ഉറപ്പു നൽകിയാണ് മടങ്ങിയത്. എല്ലാം പരിഹരിക്കാനുള്ള വഴിതെളിയുമെന്ന അദ്ദേഹത്തിന്റെ വാക്കുകളിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. ബിജെപി. നേതാക്കളായ ഇ. കൃഷ്ണദാസ്, എൻ. നാഗേഷ്, വി. വേണുഗോപാൽ, ടി. ഹരിദാസ്, കെ. സദാനന്ദൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.