തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപി ബി.സന്ധ്യയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടു പൊതുതാത്പര്യ ഹർജി. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ബി.വി രവീന്ദ്രൻ ആണ് ഹർജി ഫയൽ ചെയ്തത്. സ്വാമി ഗംഗേശാനന്ദതീർത്ഥ സംഭവത്തിൽ നിലവിലുള്ള അന്വേഷണം പ്രഹസനമാണെന്നും കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് ബി.സന്ധ്യ ഐപിഎസ് അടക്കം ആറുപേരെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നത് ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിൽ തന്നെയാണ് ബി.സന്ധ്യയെ പ്രതി ചേർക്കണം എന്ന ഹർജി കോടതിയിക്ക് മുൻപാകെ വരുന്നത്.

ഗ0ഗേശാനന്ദതീർത്ഥ സംഭവത്തിലെ അന്വേഷണം എവിടെയും തൊടാതെ പോകുന്നത് കാരണം ക്രൈംബ്രാഞ്ച് എഡിജിപിയായ ടോമിൻ തച്ചങ്കരി കഴിഞ്ഞ മെയിൽ കേസിൽ പുനരന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി താൻ ചെയ്‌തെന്നായിരുന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. പുനരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ് നിലനിൽക്കെ തന്നെയാണ് സംഭവത്തിൽ ബി.സന്ധ്യയെ അടക്കം പ്രതിചേർക്കണമെന്ന പൊതുതാത്പര്യ ഹർജി വരുന്നത്. അഡ്വ. ഏ. ആർ. സന്തോഷ് മുഖേനയാണ് ഹർജി നൽകിയത്.

എഡിജിപി സന്ധ്യയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും തെളിവുകൾ നശിപ്പിച്ചു എന്നും കേസ് അന്വേഷണം അട്ടിമറിച്ചു എന്നും പൊതുതാത്പര്യഹർജിയിൽ ആരോപിക്കുന്നു. ഈ കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുണ്ട്. ആ പെൺകുട്ടിയുടെ കാമുകനുണ്ട്. വേറെ രണ്ടു പേരുമുണ്ട്. ഇവരടക്കമുള്ള ആറുപേരെ ചോദ്യം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇവർപ്രതികളല്ല. സാക്ഷികളുമല്ല. സംഭവത്തിൽ ഈ ആറുപേരുടെ റോളുകൾ എന്താണ് എന്നത് തീർച്ചയില്ല. എഡിജിപി ബി.സന്ധ്യ അടക്കമുള്ളവർ ഈ കേസിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിലനിൽക്കുകയാണ്. അതിനാൽ ഇവരെ പ്രതി ചേർക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്തെ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നിൽ നിന്ന് പ്രക്ഷോഭം നയിച്ച വ്യക്തിയാണ് ഗ0ഗേശാനന്ദതീർത്ഥ. ഇതിനെ തുടർന്ന് ഗംഗേശാനന്ദതീർത്ഥയുമായി ശത്രുതയിൽ ആയ എഡിജിപി.,ബി.സന്ധ്യ ഗൂഢാലോചന നടത്തി നടപ്പാക്കിയ പദ്ധതിയാണ് സംഭവത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഒരു മാസം തികയും മുൻപ് ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ടു. സ്വാമിയാൽ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പൊലീസ് ആരോപിക്കുന്ന പെൺകുട്ടി തന്നെ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും സ്വാമിയുടെ അവയവം ചേദിച്ചത് മറ്റാരോ ആണെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.

ഹൈക്കോടതിയിലു0 ഇപ്രകാരം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽമൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് മനപ്പൂർവ്വം ഇക്കാര്യം മറച്ചുവെച്ച് അന്വേഷണം പ്രഹസനമാക്കിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. മുറിവേൽപ്പിച്ച ആയുധം നാളിതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റകരമായ ഗൂഢാലോചന,തെളിവുകൾ നശിപ്പിക്കൽ, മരണകാരണം ആകുമായിരുന്ന മുറിവേൽപ്പിച്ച് അംഗഭംഗം വരുത്തൽ എന്നീ വിഷയങ്ങളിൽ ശരിയായ ദിശയിൽ അന്വേഷണം നടത്തി സത്യം പുറത്തു വരേണ്ടത് അനിവാര്യമാണ്. നിയമവ്യവസ്ഥയെ കളിയാക്കുന്ന ഉന്നത ഇടപെടലുകളും ഗൂഢാലോചനയും പുറത്തു വരണമെന്നും യഥാർത്ഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ കാര്യത്തിൽ തർക്കം വന്നിരുന്നു. സമരം നയിച്ചത് ഗ0ഗേശാനന്ദതീർത്ഥയാണ്. ഈ പെൺകുട്ടിയുടെ വീട്ടിലാണ് സ്വാമി താമസിച്ചത്. സ്വാമിയെ ഒതുക്കണം എന്ന് സന്ധ്യയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഹർജി നൽകിയ ബി.വി രവീന്ദ്രൻ മറുനാടനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസും വേറെ രണ്ടു പേരും ഉണ്ടായിരുന്നു. സ്വാമി ഉറങ്ങിക്കിടക്കുമ്പോൾ ആണ് സംഭവം നടക്കുന്നത്. ആ പെൺകുട്ടി സംഭവം നടന്നപ്പോൾ ആദ്യം ഓടിപ്പോയത് ബി.സന്ധ്യയുടെ വീട്ടിലാണ്. അതിനു ശേഷമാണ് കേസ് എല്ലാം ഉണ്ടാകുന്നത്. പെൺകുട്ടി അഞ്ചു ദിവസത്തോളം സന്ധ്യയുടെ കസ്റ്റഡിയിൽ ആയിരുന്നു. ഇതിനു ശേഷമാണ് പെൺകുട്ടിയുടെ സ്റ്റേറ്റ്‌മെന്റ് വന്നത്. അതിനുശേഷം പോക്‌സോ കോടതിയിൽ ഈ പെൺകുട്ടി സ്റ്റേറ്റ്‌മെന്റ് നൽകിയിട്ടുണ്ട്. അദ്ദേഹം നിരപരാധിയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല. മറ്റാരോ ആണ് ഇത് ചെയ്തത്. ഹൈക്കോടതിയിൽ സത്യവാങ്മൂലവും ഈ പെൺകുട്ടി നൽകിയിരുന്നു. ജനനേന്ദ്രിയം മുറിച്ച ആയുധം എന്തുകൊണ്ടാണ് കണ്ടെടുക്കപ്പെട്ടാതിരുന്നത്. ബി.സന്ധ്യ അടക്കമുള്ളവർ കേസിൽ പ്രതി ചേർക്കപ്പെടെണ്ടത് ആവശ്യമാണ്-രവീന്ദ്രൻ പറയുന്നു.

2017 മെയ് 19 രാത്രിയിലാണു കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ചെയ്‌തെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. പക്ഷെ പെൺകുട്ടി മൊഴി മാറ്റി. മറ്റാരോ ആണ് ഇത് ചെയ്തത് എന്നാണ് പിന്നീട് മൊഴി നൽകിയത്. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് സന്ധ്യയെ കൂടി പ്രതി ചേർക്കണമെന്ന ഹർജി കോടതി മുൻപാകെ വരുന്നത്.