കൊച്ചി: സ്വർണക്കടത്ത്, റിവേഴ്സ് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നത നേതാവ് വിദേശത്തു പോയപ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ എന്താണുണ്ടായിരുന്നതെന്ന് ഇ.ഡി. അന്വേഷിക്കുന്നത് അതിനിർണ്ണായകമാകും. ഇതിനായി തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെ ബാഗ് ഡ്യൂട്ടി ഓഫീസറെ ചോദ്യംചെയ്യും. അതിനിടെ രണ്ട് ഈശ്വരന്മാരുടെ പേരുള്ള വ്യക്തിയാണ് ഉന്നത നേതാവെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ശ്രീരാമനിലും കൃഷ്ണനിലും ഉണ്ട്! ശിവനിൽ ഇല്ല.. തുടങ്ങിയ ചർച്ചകളാണ് സജീവമാകുന്നത്. ഇത്തരം പ്രതികരണങ്ങളെ തള്ളി കളയുകയാണ് സിപിഎം.

ഭരണപക്ഷമൊന്നാകെ വെട്ടിലാകുന്ന മൊഴിയാണു സ്വപ്നയുടേത്ു. ഇതു ശരിവയ്ക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിയുന്നപക്ഷം, സംസ്ഥാന രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് വരാനിരിക്കുന്നതേയുള്ളൂ. സ്വപ്‌നയും നേതാവും തമ്മിൽ ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് സൂചന. യാത്ര രേഖകൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തും. ഇത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കേരള രാഷ്ട്രയത്തിൽ പൊട്ടിത്തെറികൾക്ക് വഴിവയ്ക്കും. കോടതിയിൽ സ്വപ്‌ന രഹസ്യ മൊഴിയും നൽകിയിട്ടുണ്ട്. ഈ ഉന്നതനെ കുടുക്കാനാണ് ഇത്. ഈ ഉന്നതനെതിരെ മതിയായ തെളിവുണ്ടെന്ന വിലയിരുത്തലിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉന്നതനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഗവർണ്ണറുടേയോ രാഷ്ട്രപതിയുടേയോ അനുമതിയും വാങ്ങും. അതിന് മുമ്പ് എല്ലാ തെളിവും ശേഖരിക്കാനാണ് നീക്കം. സ്വപ്‌നയുടെ മൊഴി പൂർണ്ണമായും ഉറപ്പിക്കാനാണ് ഇത്.

പരിശോധനകളില്ലാതെ വിമാനത്തിലെത്താൻ കഴിയുമായിരുന്ന ഭരണഘടനാ പദവിയിലുള്ള ഈ നേതാവാണ് അന്വേഷണങ്ങളുടെ പുതിയ കേന്ദ്രം. ഇതിനു പുറമേ, ഭരണരംഗത്ത് അത്യുന്നത പദവിയിലുള്ള മറ്റു രണ്ടു പ്രമുഖ വ്യക്തികളുടെ പേരും സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയിലുണ്ടെന്നാണു ഭരണ, പ്രതിപക്ഷ നേതൃത്വങ്ങൾക്കു ലഭിച്ച വിവരം. ഭരണഘടനാ പദവിയിലുള്ള വ്യക്തി സിപിഎമ്മുകാരനാണെന്നാണ് പുറത്തു വരുന്ന സൂചന. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ളയാളാണെന്നും എല്ലാം ഭഗവാന്റെ പര്യായപദങ്ങളാണെന്നുമാണ് പറഞ്ഞത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് നിയമസഭയിലേക്കാണ്. എന്നാൽ തനിക്കിതിൽ പങ്കില്ലെന്ന സൂചനകളാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ അടുപ്പക്കാർക്ക് നൽകുന്നത്. ഇത് വിശ്വസിച്ചാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്.

രാജ്യത്തു കേട്ടുകേൾവിയില്ലാത്ത തരത്തിൽ കേരളത്തിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ കളങ്കപ്പെടുകയാണ്. പ്രതികളുടെ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണു വിരൽ ചൂണ്ടുന്നത്. ആ പേര് നിയമപരമായി പുറത്തുവരട്ടെ. ഇദ്ദേഹം മാത്രമല്ല, പ്രധാനപ്പെട്ട കൂടുതൽ പേർക്കു പങ്കുണ്ടെന്നാണു കരുതുന്നത്. ഭരണ സംവിധാനമാകെ സ്വർണക്കടത്തിനു കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മുദ്രവച്ച കവറിൽ കസ്റ്റംസ് കോടതിക്കു നൽകിയത്. രഹസ്യമൊഴി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർക്കും രാജിവയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സിപിഎം. സെക്രട്ടറിയും ഉത്തരം നൽകുന്നില്ല. കേന്ദ്ര നേതൃത്വം കുറ്റകരമായ മൗനം പാലിക്കുന്നു. സത്യം തുറന്നുപറയാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റുപറ്റിയെങ്കിൽ ഏറ്റുപറയണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വാക്കുകളിൽ തന്നെ വ്യക്തമായ തെളിവുകളുണ്ട്.

കസ്റ്റഡി കാലാവധി തീർന്നതിനെത്തുടർന്ന് ശിവശങ്കറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിവശങ്കറെ റിമാൻഡ് ചെയ്തത്. കസ്റ്റംസ് കേസിൽ മജിസട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്ന ജാമ്യഹർജി ശിവശങ്കർ പിൻവലിച്ചു. കേസിൽ അതിശക്തമായ തെളിവുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. ഹർജിയിൽ ഇന്നു വിശദമായ വാദം കേൾക്കാനിരിക്കെയാണ് ജാമ്യഹർജി പിൻവലിച്ചത്. ഡോളർ കടത്തിലും ശിവശങ്കറെ ബന്ധിപ്പിക്കുന്ന നിർണായക തെളിവുകൾ കസ്റ്റംസ് മുദ്ര വച്ച കവറിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ഇതിനിടയിൽ സ്വർണക്കടത്തിലും ഡോളർ കടത്തിലും ഉൾപ്പെട്ട കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തിയ പിന്നാലെ കോടതിയിലും സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ തുടരുകയാണ്. നേരത്തെ കസ്റ്റംസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമായി രേഖപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ സ്പേസ് പാർക്കിന് സ്വപ്നയുടെ നിയമനത്തിനുപിന്നാലെ ഹൈക്കോടതിയിലെ ഐ.ടി നിയമനങ്ങളിലും ശിവശങ്കർ ഇടപെട്ടുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വപ്‌നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. അന്വേഷണവുമായി സ്വപ്‌ന പൂർണ്ണമായും സഹകരിക്കുന്നുണ്ട്. സരിത്തും സത്യങ്ങൾ പറഞ്ഞു തുടങ്ങി. ഇതാണ് നേതാക്കൾക്ക് വെല്ലുവിളിയാകുന്നത്.

ഡോളർ വിദേശത്തേക്കു കടത്തുന്ന 'റിവേഴ്സ് ഹവാല'യിൽ ഭരണഘടനാ പദവിയിലുള്ള ഉന്നതനായ ഇടതു നേതാവും പങ്കുചേർന്നിരുന്നുവെന്നു സ്വപ്ന സുരേഷും പി.എസ്. സരിത്തും മൊഴി നൽകിയെന്ന വാർത്തയാണ് അഭ്യൂഹങ്ങളുടെ കേന്ദ്രബിന്ദു. ഇഈ ഉന്നതൻ ആരാണെന്നതു പുറത്തുവന്നാൽ ജനങ്ങൾക്കു ബോധക്കേടുണ്ടാകുമെന്നാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം. ഡോളറാക്കി വിദേശത്തേക്കു കടത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുമ്പോൾ ഈ നേതാവിനെ ചോദ്യംചെയ്യുന്നതിന്റെ നിയമവശങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നാണു വാർത്ത.

സ്വർണക്കടത്തിലും ഡോളർ കടത്തിലും വമ്പൻ സ്രാവുകളുണ്ടെന്നാണു പ്രതികൾ സൂചിപ്പിച്ചതെന്നും അവർ വെളിപ്പെടുത്തിയ പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി പരാമർശിച്ചിരുന്നു. 'ഇതാണ് ആ നേതാവ്' എന്നു സാമൂഹിക മാധ്യമങ്ങൾ വിരൽ ചൂണ്ടിയിട്ടും തെരഞ്ഞെടുപ്പു ദിവസങ്ങളിലുയർന്ന വലിയ വിവാദത്തെപ്പറ്റി ഇടതുനേതാക്കൾ മൗനത്തിലാണ്. കരുതലോടെ പ്രതികരിക്കാനാണ് തീരുമാം. ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനുപോലും റിവേഴ്സ് ഹവാലയിൽ പങ്കുണ്ടെന്നു വെളിപ്പെട്ടിരിക്കുകയാണ്. പ്രതികളുടെ രഹസ്യമൊഴിയിൽ കോടതിപോലും ഞെട്ടിപ്പോയി. കോടതി ഞെട്ടിയെങ്കിൽ കേരളം ബോധംകെട്ടുവീഴും. - രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെയാണ്.