തൃശ്ശൂർ: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആറ് വനിതാ പൊലീസുകാരെക്കുറിച്ചാണ് അന്വേഷണം. ഇവർ സ്വപ്നയ്‌ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാർക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോൺ വിളികളും അന്വേഷണ പരിധിയിൽ ഉണ്ട്.

അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാർ വാർഡിൽവെച്ച് സെൽഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാർ നൽകുന്ന വിശദീകരണം

അതേസമയം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലുംനിന്ന് ലഭിച്ചത് 2000 ജി.ബി. ഡേറ്റയുടെ വിവരങ്ങളണ് ലഭിച്ചത്. പ്രമുഖരുമായി നടത്തിയ ഫോൺചാറ്റുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. സ്വപ്നയെ ഒരിക്കൽക്കൂടി ചോദ്യചെയ്യുന്നതിലൂടെ ഡേറ്റയിൽനിന്നു കിട്ടിയ വിവരങ്ങളിൽ വ്യക്തതവരുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.

സി-ഡാക്കിൽനിന്ന് കിട്ടിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമികാന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായതായി എൻ.ഐ.എ. കോടതിയെ അറിയിച്ചു. മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.

സ്വപ്നയെ രണ്ടുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അവിടെനിന്ന് ഫോണിൽ വിളിച്ചവരെക്കുറിച്ചും െഎ.എൻ.എ. അന്വേഷിക്കുന്നുണ്ട്. ഏഴിനു രാത്രിയാണ് സ്വപ്നയെ നെഞ്ചുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്. പിറ്റേന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയുടെ ഫോണിൽനിന്ന് ആരെയോ വിളിച്ചെന്നാണ് ആരോപണം.

വീട്ടിേലക്കു വിളിക്കാനുണ്ടെന്നു പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നു പറയുന്നു. ഫോൺവിവാദവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ തെളിവെടുപ്പിൽ സ്വപ്നയ്ക്ക് ഫോൺ ചെയ്യാനായി ആരും സഹായം നൽകിയില്ലെന്നാണു കണ്ടെത്തിയത്. വാക്കാലുള്ള തെളിവെടുപ്പാണ് മെഡിക്കൽ കോളേജ് നടത്തിയത്.