ചെന്നൈ: വനിതാ നേതാവിനോട് അശ്ലീല സംഭാഷണം നടത്തിയ വീഡിയോ പുറത്തായതിന് പിന്നാലെ തമിഴ്‌നാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് അർധനഗ്‌നനായി പൂജാമുറിയിൽ ഇരുന്ന് അശ്ലീല സംഭാഷണം നടത്തുന്ന വീഡിയോ പുറത്ത് വന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നേരിട്ട് അംഗത്വം നൽകിയ വ്‌ലോഗർ മദൻ രവിചന്ദ്രനാണു പാർട്ടിയെ ഞെട്ടിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷിക്കാൻ പ്രത്യേക സമിതിയെ ബിജെപി നിയോഗിച്ചു.ചെങ്കൽപേട്ടിൽ നിന്നുള്ള വനിതാ പ്രാദേശിക നേതാവുമായി നടത്തിയ വിഡിയോ കോൾ ദൃശ്യങ്ങളാണ് ഇതിലുള്ളത്. നേരത്തേ ഇതുസംബന്ധിച്ചു തമിഴ് പത്രത്തിൽ വാർത്ത പ്രത്യക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു.

പല മുതിർന്ന നേതാക്കളും സമാന രീതിയിൽ പെരുമാറുന്നതായും മദൻ ആരോപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കമുള്ള നേതാക്കളെ ദൃശ്യങ്ങൾ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നുവെന്ന് മദൻ അവകാശപ്പെട്ടു. മാസങ്ങൾക്കു മുൻപെടുത്തതാണു ദൃശ്യങ്ങളെന്നാണു സൂചന. ദൃശ്യങ്ങൾ പുറത്തായതോടെ ജനറൽ സെക്രട്ടറി സ്ഥാനം രാഘവൻ രാജിവച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണു പാർട്ടി ചുമതലകൾ ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും രാഘവൻ പറഞ്ഞിട്ടുണ്ട്.