തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കുമാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോട് ഏത് തരത്തിലുള്ള പകർച്ചവ്യാധിയും ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.

സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. നിപ ലക്ഷണങ്ങളുള്ള രണ്ട് പേരെ മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം നിപബാധയെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.