ചെന്നൈ: പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

ഉപരിപഠനത്തിൽ നിർണായകമായ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൾപാസ് നൽകാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാർക്ക് നിർണയിക്കുക. കാൽക്കൊല്ല, അരക്കൊല്ല പരീക്ഷകളുടെ പ്രകടനവും ഹാജർ നിലയും പരിശോധിച്ചാണ് മാർക്ക് നിശ്ചയിക്കുക.