കോഴിക്കോട്: കോൺഗ്രസിന് ബിജെപിയുടെ വോട്ട് ആവശ്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് ആശയക്കുഴപ്പമാണ്. രാജ്യത്തെല്ലായിടത്തും ബിജെപിക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പ്രധാനമന്ത്രി തന്നെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. എവിടെയും ആർക്ക് വേണ്ടിയും സന്ധിചെയ്യില്ലെന്നും താരിഖ് അൻവർ പറഞ്ഞു. ബിജെപിയുടേത് വർഗീയ രാഷ്ട്രീയമാണ്. വർഗീയ ചേരിതിരിവിനപ്പുറം അജണ്ടകൾ അവർക്കില്ല. അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തിൽ വന്ന് പറഞ്ഞതും വർഗീയ പ്രസ്താവനകൾ തന്നെയാണ്. അത് കേരളത്തിൽ ചെലവാകില്ല.

അഞ്ചുവർഷത്തെ ഭരണം കേരളത്തിലെ ജനങ്ങൾ മടുത്തിരിക്കുന്നു. അവർക്ക് മാറ്റം ആവശ്യമാണ്. അത് ഐശ്വര്യയാത്രയുടെ പ്രതികരണത്തിൽ തന്നെ തിരിച്ചറിഞ്ഞതാണ്. യു.ഡി.എഫ് അധികാരത്തിൽ വരും. സീറ്റുകളുടെ എണ്ണമെടുക്കുന്നതയിൽ കാര്യമില്ല. വ്യക്തമായ ഭൂരിപക്ഷത്തിൽ തന്നെ അധികാരം നേടും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സി.എ.എ നടപ്പാക്കില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരത്തിനും ആചാരത്തിനുമൊപ്പമായിരിക്കും യു.ഡി.എഫ് നിലകൊള്ളുക. ഇരട്ട വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കട്ടെയെന്നും താരിഖ് അൻവർ പറഞ്ഞു.