തിരുവനന്തപുരം: പുതുരക്തത്തിനു മതിയായ പ്രാതിനിധ്യം നൽകുന്നതാകും രണ്ടാം പിണറായി മന്ത്രിസഭ എന്നാണ് വിലയിരുത്തൽ. എന്നാൽ പാർട്ടിയിലെ സീനിയോറിട്ടി പിണറായി വിജയൻ പരിഗണിക്കാനാണ് കൂടുതൽ സാധ്യത. കേരളത്തിൽ 21 അംഗ മന്ത്രിസഭയാകാമെങ്കിലും കഴിഞ്ഞ തവണ ആദ്യം 19 പേരായിരുന്നു. പിന്നീട് 20 ആക്കി. ഇത്തവണ 21 മന്ത്രിമാരെത്താൻ സാധ്യത കൂടുതലാണ്. ഇടതുപക്ഷത്ത് ഘടകക്ഷികളുടെ എണ്ണം കൂടിയതിനാലാണ് ഇത്.

രണ്ട് എംഎൽഎമാരിൽ അധികമുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ ചെറു കക്ഷികളുടെ അംഗങ്ങൾക്ക് എംഎൽഎമാരായി സഭയിൽ ഇരിക്കേണ്ടി വരും. ഇതിൽ കെബി ഗണേശ് കുമാറിനേയും കോവൂർ കുഞ്ഞുമോനും മന്ത്രി പദം കിട്ടാനും സാധ്യതയുണ്ട്. കണ്ണൂരിൽ ജയിച്ചു കയറിയ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കാനാണ് സാധ്യത. ഇതെല്ലാം തീരുമാനിക്കുക പിണറായി വിജയൻ മാത്രമാകും. എല്ലാം വേഗത്തിൽ തീരുമാനിച്ച് സത്യപ്രതിജ്ഞ എത്രയും വേഗം നടത്താനാണ് പിണറായിയുടെ തീരുമാനം.

മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടേറിയറ്റും നിയമസഭാ കക്ഷി യോഗവും ഔദ്യോഗികമായി തീരുമാനിച്ചാൽ ഉടൻ പിണറായി മന്ത്രിമാരെ നിശ്ചയിക്കും. വിജയിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ ഉറപ്പായും മന്ത്രിസഭയിലുണ്ടാകും. കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി വച്ച് ശൈലജയ്ക്കാകും മന്ത്രിസഭയിൽ രണ്ടാം സ്ഥാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, എം.എം. മണി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരും മന്ത്രിമാരാകാനാണു സാധ്യത. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി എംഎം മണി സ്വയം മാറി നിൽക്കാനും സാധ്യതയുണ്ട്.

നിലവിലെ മന്ത്രിമാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ എന്നിവരെ വീണ്ടും പരിഗണിച്ചേക്കും. മണി അല്ലെങ്കിൽ മൊയ്ദീൻ എന്ന ഫോർമുലയും ചർച്ചകളിലുണ്ട്. ജയിച്ച മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ. വാസവൻ, എം.ബി. രാജേഷ്, സി.എച്ച്. കുഞ്ഞമ്പു എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ശബരിമല വിവാദത്തിൽപെട്ട കടകംപള്ളി ഒഴിവാക്കപ്പെട്ടാൽ ശിവൻകുട്ടി മന്ത്രിയാകും. സജി ചെറിയാൻ, വിഎൻ വാസവൻ, എംബി രാജേഷ് എന്നിവരിൽ രണ്ട് പേർ മന്ത്രിമാരാകും. ഇതിൽ കൂടുതൽ സാധ്യതയുള്ളത് എംബി രാജേഷിനാണ്.

കെ.ടി. ജലീലിനെ സ്പീക്കർ പദവിയിലേക്കു പരിഗണിച്ചേക്കും എന്നാണ് സൂചന. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടതിനാൽ വനിതകളിൽനിന്നു വീണാ ജോർജ്, ആർ. ബിന്ദു, കാനത്തിൽ ജമീല എന്നിവരിലൊരാൾക്കു സാധ്യതയുണ്ട്. ഇതിനൊപ്പം വട്ടിയൂർക്കാവിൽ വീണ്ടും ജയിച്ച പ്രശാന്തും മന്ത്രിയാകാൻ സാധ്യതയുണ്ട്. അരുവിക്കരയിൽ ശബരിനാഥിനെ അട്ടിമറിച്ച ജി സ്റ്റീഫനും നാടാർ പ്രാതിനിധ്യത്തിന്റെ പേരിൽ മന്ത്രിയായാൽ അത്ഭുതപ്പെടേണ്ടതില്ല. നാടാർ സമുദായം വലിയ തോതിലാണ് സിപിഎമ്മിനെ ഇത്തവണ സഹായിച്ചത്. കാട്ടക്കടയിലും നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും അരുവിക്കരയിലും അത് വിജയമായി മാറി. അതുകൊണ്ട് തന്നെ സ്റ്റീഫൻ അപ്രതീക്ഷിതമായി മന്ത്രിയാകാൻ സാധ്യത ഏറെയാണ്.

നേമത്തെ വിജയിയാണ് ശിവൻകുട്ടി. അതുകൊണ്ട് തന്നെ ബിജെപിയെ തറപറ്റിച്ച ശിവൻകുട്ടിക്ക് പാർട്ടിക്കാർക്കിടയിൽ വലിയ വികാരമുണ്ട്. ഇതും പിണറായി കണക്കിലെടുക്കും. അങ്ങനെ വന്നാൽ കടകംപള്ളിക്ക് മുകളിൽ ശിവൻകുട്ടിക്ക് സാധ്യത കൂടും. തിരുവനന്തപുരത്ത് നിന്ന് രണ്ടാമതൊരു മന്ത്രി ചർച്ചയിൽ എത്തിയാൽ പ്രശാന്തിനും സ്റ്റീഫനും സാധ്യത കൂടുകയും ചെയ്യും. തിരുവനന്തപുരത്ത് പുതിയ നേതൃത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അത്.

സിപിഐയിൽ നിന്ന് ഇ. ചന്ദ്രശേഖരൻ, പി. പ്രസാദ്, കെ. രാജൻ, പി.എസ്. സുപാൽ അല്ലെങ്കിൽ ജെ. ചിഞ്ചുറാണി എന്നിങ്ങനെയാണു സാധ്യത. പുതുമുഖങ്ങൾ മാത്രം മതിയെന്ന 2016 ലെ തീരുമാനം ആവർത്തിച്ചാൽ ചന്ദ്രശേഖരൻ പുറത്താകും. ചിറ്റയം ഗോപകുമാർ, ഡപ്യൂട്ടി സ്പീക്കർ വി. ശശി, ഇ.കെ. വിജയൻ എന്നിവരും പരിഗണിക്കപ്പെടും. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളിലേക്ക് ഇവർക്കു സാധ്യതയുണ്ട്.

ജോസ് കെ. മാണി തോറ്റതിനാൽ കേരള കോൺഗ്രസിൽനിന്ന് റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർക്കാണ് ആദ്യ സാധ്യത. യുഡിഎഫിലെന്ന പോലെ എൽഡിഎഫിലും 2 മന്ത്രിപദം വേണമെന്നാണ് അവരുടെ ആവശ്യം. എ.കെ. ശശീന്ദ്രനോ തോമസ് കെ. തോമസോ മന്ത്രി എന്നത് എൻസിപിയാണു തീരുമാനിക്കേണ്ടത്. കെ.കൃഷ്ണൻകുട്ടിയോ മാത്യു ടി. തോമസോ ദൾ (എസ്) മന്ത്രി എന്ന കാര്യം ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ തീരുമാനിക്കും. ഓരോ അംഗങ്ങൾ വീതമുള്ള ഘടകകക്ഷികളെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കണോയെന്ന് നാളെയോ മറ്റന്നാളോ ചേരുന്ന ഇടതുമുന്നണി യോഗം നിശ്ചയിക്കും.

രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, കെ.ബി. ഗണേശ്‌കുമാർ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിങ്ങനെ 5 പേർ ഈ ഗണത്തിലുണ്ട്. വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ഏകാംഗ കക്ഷികളെ പുറത്തുനിർത്താനാണു കൂടുതൽ സാധ്യത. എന്നാൽ ഗണേശിനും കോവൂരിനും ഇളവു കൊടുത്ത് മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്.