തിരുവനന്തപുരം: ടിക്കാറാം മീണയുടെ ആത്മകഥ പ്രകാശനം ചെയ്തു. ആത്മകഥയായ 'തോൽക്കില്ല ഞാൻ' പ്രകാശനം ചെയ്തത് ശശി തരൂരാണ്. പി ശശിക്കെതിരായ പരാമർശങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചതോടെ പുസ്തകം വിവാദമായിരുന്നു. പുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെയുള്ള ആരോപണങ്ങൾ പുസ്തകത്തിൽ അതേപടി നിലനിർത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

പരാമർശങ്ങൾ നീക്കിയ ശേഷം പ്രസിദ്ധീകരിക്കണമെന്ന പി ശശിയുടെ ആവശ്യം മീണ തള്ളിയിരുന്നു. തന്നെ കുറിച്ചുള്ള പരാമർശം നീക്കിയില്ലെങ്കിൽ മാന നഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി പി.ശശി ഇന്നലെ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത് കാര്യമാക്കുന്നില്ലെന്ന നിലപാടിലാണ് ടിക്കാറാം മീണ.

അഡ്വ കെ. വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടിസ് അയച്ചത്. ഇതേ തുടർന്നാണ് പ്രഭാവർമ പങ്കെടുക്കാതിരുന്നത്. പുസ്തക പ്രകാശന ചടങ്ങിലെ അധ്യക്ഷനായിരുന്നു പ്രഭാവർമ. മീഡിയ അക്കാദമി അധ്യക്ഷൻ ആർ.എസ്.ബാബുവും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. തോൽക്കില്ല ഞാൻ എന്ന പുസ്തകം തിരുവനന്തപുരത്ത് ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാാശനം ചെയ്തു.

വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറായിരുന്ന ടിക്കാറാം മീണ ആരോപിച്ചത്. തൃശൂർ കലക്ടറായിരിക്കെയാണ് നടപടി നേരിട്ടത്. ഇതിന് പിന്നിൽ പി.ശശിയാണെന്നും ടിക്കാറാം മീണ ആരോപിച്ചിരുന്നു. അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി.ശശി.

മുഖ്യമന്ത്രിമാരുടെ പേരുകൾ ഉള്ള ഭാഗങ്ങൾ മാറ്റണം എന്നായിരുന്നു സർക്കാരിന്റെ ആവശ്യം. തനിക്ക് എതിരായ ഭാഗങ്ങൾ ഒഴിവാക്കണം എന്ന പി ശശിയുടെ വക്കീൽ നോട്ടീസ് പരിഗണിക്കില്ലെന്നും മീണ വ്യക്തമാക്കി. നായനാർ സർക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്‌പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയിൽ മീണയുടെ ആരോപണം.

തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ കെ നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയിൽ മീണയുടെ വെളിപ്പെടുത്തൽ. നിക്കെതിരായ പരാമർശം പിൻവലിക്കണമെന്നും ഈ പരാമർശം അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കരുത് എന്നും കാണിച്ചാണ് ശശി വക്കീൽ നോട്ടീസ് നൽകിയത്. വയനാട് കളക്ടറായിരിക്കെ സസ്‌പെൻഡ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.

ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. ഇന്ന് പിണറായി വിജയനന്റേയും പണ്ട് ഇ കെ നായനാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള്‌നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജ കള്ള് നിർമ്മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി.സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായി.

ഇതിനെല്ലാം തലസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി ശശിയാണ്. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തിൽ സസ്‌പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്‌പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ.നയനാർ തന്നെ തനിക്കായി വാദിച്ചവരോട് പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത്, സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ, പിന്നീട് മുഖ്യമന്ത്രിയായ എ കെആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.