തലശ്ശേരി: ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഗോപാല പേട്ടയിലെ ശ്രീധരിയെന്ന അൻപത്തൊന്നുകാരിയുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. സെയ്ദാർ പള്ളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

അയൽവാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി. ഓട്ടോയിൽ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പിടിയിലായെന്നും പൊലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവർ ഗോപാലപ്പേട്ടയിലെ നാപാസ് വീട്ടിൽ ഗോപാലകൃഷ്ണ (56)നാണ് അറസ്റ്റിലായത്.

തലശ്ശേരി ഡൗൺ ടൗൺ മാളിലെ ശുചീകരണ തൊഴിലാളിയായിരുന്നു ശ്രീധരി. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് ആക്രമണത്തിനും കൊലപാതകത്തിനും വഴിവെച്ചത്. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. ആക്രമണത്തിനിരയായ സ്ത്രീയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.