കൊല്ലം: പട്ടാഭിരാമൻ സിനിമയിലെ നടി താമരക്കുളം പച്ചക്കാട് അമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33) എന്ന ഉണ്ണിയാർച്ച കുളത്തിൽച്ചാടി ആത്മഹത്യ ചെയ്തത് ഭർത്താവ് ഉൾപ്പെട്ട ബെഗളൂരു കൊലപാതക കേസിൽ പ്രതിയാകുമെന്ന് ഭയന്ന്.

വിജയലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് കർണ്ണാടക പൊലീസ് താമരക്കുളത്തെ ഭർത്താവിന്റെ വീട്ടിലും പാവുമ്പയിലെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ വിജയലക്ഷ്മിയുടെ പേരിൽ താമരക്കുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ചതിന്റെ രേഖ കണ്ടെത്തിയിരുന്നു. പിന്നീട് ഈ സ്വർണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

പൊലീസ് റെയ്ഡ് നടന്നതിന് ശേഷം ആത്മഹത്യ ചെയ്യും എന്ന് നിരന്തരം വീട്ടുകാരോട് പറഞ്ഞിരുന്നതായി വിവരമുണ്ട്. എന്നാൽ ആരും അത്ര വലിയ കാര്യമാക്കിയില്ല. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയതിൽ വലിയ മനോ വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും പറയുന്നുണ്ട്. പ്രദീപ് കഴിഞ്ഞ ഡിസംബർ 3 ന് ബംഗളൂരുവിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണ കവർച്ച നടത്തിയ കേസിൽ ഡിസംബർ 29 ന് ബൊമ്മന ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹരിപ്പാട് ഒളിവിൽ താമസിക്കുമ്പോഴായിരുന്നു അറസ്റ്റ്. ഇയാൾ നിലവിൽ കർണ്ണാടകയിൽ ജയിലിലാണ്. കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ സ്വർണം വീണ്ടെടുക്കാനായാണ് വിജയ ലക്ഷ്മിയുടെ വീട്ടിലും താമരക്കുളത്തെ പ്രദീപിന്റെ വീട്ടിലും റെയ്ഡ് നടത്തിയത്. രഹസ്യമായാണ് പൊലീസ് എത്തിയത്. കേരളാ പൊലീസ് പോലും ഇക്കാര്യം അറിഞ്ഞില്ല. സി.ആർ.പി.സി പ്രകാരം പൊലീസിന് ഏത് സംസ്ഥാനത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. അതിന് സംസ്ഥാന സർക്കാരിന്റെയോ പൊലീസിന്റെയോ അനുമതി വേണ്ട. അതിനാലാണ് കേരളാ പൊലീസ് ഇക്കാര്യം അറിയാതിരുന്നത്.

ഡിസംബർ 3 നാണ് ബംഗളൂരു ബൊമ്മന ഹള്ളി മൂനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയിൽ താമസിച്ചിരുന്ന നിർമ്മലാ മേരി(65)യെ പ്രദീപും ഷാഹുൽ ഹമീദ് എന്നയാളും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 48 ഗ്രാം സ്വർണ്ണവും വീട്ടിലും ഷോപ്പിലുമായി സൂക്ഷിച്ചിരുന്ന പണവും കവർന്നു.

ഒരുമാസക്കാലമായി ഇരുവരും കൊല ചെയ്യപ്പെട്ട നിർമ്മലാ മേരിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന എത്തിയായിരുന്നു കൊലപാതകവും കവർച്ചയും. കവർച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്ന ഇവരെ ബൊമ്മനഹള്ളി പൊലീസ് പിടികൂടുകയായിരുന്നു. നിലവിൽ ഈ കേസിൽ പ്രദീപ് അറസ്റ്റിലാണ്.

എഴുപതിലധികം മോഷണക്കേസിലെ പ്രതിയായ പ്രദീപ് പ്രണയിച്ചാണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹത്തിൽ 12 വയസ്സുള്ള മകളും 9 വയസ്സുള്ള മകനുമുണ്ട്. 28 ന് പുലർച്ചെയായിരുന്നു വിജലക്ഷ്മിയെ രാണാതാകുന്നത്. പതിവു പോലെ പുലർച്ചെ 5.30 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിന് പോയ വിജയ ലക്ഷ്മിയെ 7 മണിയായിട്ടും കാണാതാകുകയായിരുന്നു.

വീട്ടുകാർ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും ടൂവീലർ മാത്രം കണ്ടെത്തി. മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയതാണെന്ന് കരുതി വീട്ടുകാർ മടങ്ങി പോയി. എന്നാൽ 9 മണിയോടെ കുളത്തിൽ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് നൂറനാട് എസ്.എച്ച്.ഒ വി.ആർ ജഗദീഷ് അറിയിച്ചു.