തിരുവനന്തപുരം: ഇടത് മുന്നണിയിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. സിപിഐയുടെ സിറ്റിങ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ലെന്നും അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങൾ പരാതി പറയേണ്ട കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കുള്ളിൽ ആഭ്യന്തര ചർച്ചകൾ നടക്കും. അത് സംബന്ധിച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ല. ഞങ്ങൾ തൃപ്തരല്ലെങ്കിൽ സീറ്റുധാരണയിൽ സമ്മതിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടു നൽകിയത്. 21 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത്. ബാക്കി നാലു സീറ്റുകളിലെ സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വനിതാ പ്രാതിനിധ്യം സ്ഥാനാർത്ഥി പട്ടികയിൽ കുറവാണെന്ന പരാതി പട്ടിക പൂർണമാകുമ്പോൾ ഇല്ലാതാകും'. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഒരു വനിതാ പ്രാതിനിധ്യം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കാനം പ്രതികരിച്ചു. കേരള കോൺഗ്രസ് മുന്നണിയിൽ വന്നതുകൊണ്ട് നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാം. സീറ്റുകൾ കൂടുതൽ ലഭിച്ചതുകൊണ്ട് ശക്തിയുണ്ടാകണമെന്നില്ലെന്നും കാനം കൂട്ടിച്ചേർത്തു.

സിപിഐ സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ..

1.നെടുമങ്ങാട്- ജി ആർ അനിൽ
2.ചിറയിൻകീഴ് -വി ശശി
3.ചാത്തന്നൂർ- ജി എസ് ജയലാൽ
4. പുനലൂർ -പിഎസ് സുപാൽ
5. കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ
6. ചേർത്തല -പി പ്രസാദ്
7. വൈക്കം- സി.കെ ആശ
8.മൂവാറ്റുപുഴ -എൽദോ എബ്രഹാം
9. പീരുമേട് -വാഴൂർ സോമൻ
10. തൃശൂർ -പി ബാലചന്ദ്രൻ
11. ഒല്ലൂർ- കെ രാജൻ
12. കയ്‌പ്പമംഗലം- ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
14. പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് -സുരേഷ് രാജ്
16. മഞ്ചേരി -അബ്ദുൾ നാസർ
17. തിരൂരങ്ങാടി- അജിത്ത് കോളോടി
18. ഏറനാട്- കെ ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം- ഇ കെ വിജയൻ
20. കാഞ്ഞങ്ങാട് -ഇ ചന്ദ്രശേഖരൻ
21. അടൂർ- ചിറ്റയം ഗോപകുമാർ

തീരുമാനമാകാത്തത് 2 ദിവസത്തിനുള്ളുള്ളിൽ
22. ചടയമംഗലം
23. ഹരിപ്പാട്
24. പറവൂർ
25. നാട്ടിക