തൃശൂർ: പറന്നുവന്ന മയിൽ വന്നിടിച്ച് നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭർത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. അയ്യന്തോൾ-പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്.

പുന്നയൂർക്കുളം പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന വിവാഹം.

ഇവർ ബൈക്കിൽ പോകുമ്പോൾ റോഡ് മുറിച്ചു പറന്ന മയിൽ പ്രമോസിന്റെ നെഞ്ചിൽ വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. തൃശൂർ വെസ്റ്റ് സിഐയുടേയും എസ്‌ഐയുടേയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.

മയിൽ വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.