ബെംഗളൂരു: വീട് നന്നാക്കാൻ ധനസഹായം ലഭിക്കാത്തതിൽ മനംനൊന്ത് കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു.കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ശ്രീദേവി വീരപ്പ കമ്മാറാണ് ചികിത്സയ്ക്കിടെ മരിച്ചത്.ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.മന്ത്രിയുടെ വീടിനുമുന്നിൽനിന്ന് പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് ദിവസം മുമ്പേയാണ് ധാർവാർ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിൽ താമസിക്കുന്ന ശ്രീദേവി എന്ന മുപ്പത്തിയൊന്നുകാരി കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി വിഷം കഴിച്ചത്.
കഴിഞ്ഞ തവണത്തെ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ സഹായം തേടിയാണ് സ്ഥലം എംപി. കൂടിയായ പ്രൾഹാദ് ജോഷിയുടെ വീട്ടിലെത്തിയത്. മന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

ഇതേ തുടർന്ന് ശ്രീദേവി മന്ത്രിയുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കുകയായിരുന്നു. സഹായധനം ലഭിക്കാത്തുകൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പ്രകൃതിക്ഷോഭത്തിൽ ഇവരുടെ വീട് തകർന്നത്. ഇതിന് നഷ്ടപരിഹാരമായി അന്ന് 50,000 രൂപ ലഭിച്ചിരുന്നു. പക്ഷേ, വീട് നന്നാക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ശ്രദേവീ മന്ത്രിയെ കാണാനെത്തിയത്. മന്ത്രിയെ നേരിൽകാണാൻ ഇവർ കഴിഞ്ഞ ആറുമാസമായി ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് പറയുന്നു. സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎ‍ൽഎ. അമൃത് ദേശായിയെയും സമീപിച്ചിരുന്നു.

പ്രൾഹാദ് ജോഷിയെ നേരിൽ കാണാൻ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവർ ഡൽഹിയിൽ വരെപോയിരുന്നു. പാർലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാൽ കാണാനായില്ല. ചൊവ്വാഴ്ചയാണ് ഇവർ മന്ത്രിയുടെ വീടിനുമുമ്പിലെത്തി വിഷം കഴിച്ചത്.