പാലക്കാട്: തേങ്കുറുശ്ശിയിൽ കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും സ്വാധീനിക്കാനും ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി വീട്ടുകാർ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു എ്ന്ന് വ്യക്തമാകുന്നു. ഇക്കാര്യം തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാൻ പ്രഭുകുമാറിന്റെ വീട്ടുകാർ ശ്രമം നടത്തിയെന്ന ആരോപണത്തിന് തെളിവായി പൊലീസിന് ഈ ഫോൺ സംഭാഷണം കൈമാറിയിട്ടുണ്ട്.

ഹരിതയുടെ മുത്തച്ഛനുമായുള്ള സംഭാഷണം ആണിത്. പൊലീസിനു കൈമാറിയ മൊബൈൽ സംഭാഷണത്തിൽ പണവും സൗകര്യവും വാഗ്ദാനം ചെയ്ത് പ്രഭുകുമാറിന്റെ പിതാവ്. അനീഷിന്റെ കുടംബത്തിൽ നിന്നു മടങ്ങിയാൽ ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളെല്ലാം നൽകാമെന്ന് ഹരിതയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണത്തിന്റെ തുടക്കം. ഹരിതയെ മാനസികമായി തളർത്തി തിരികെ എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം ഈ വീഡിയോയിൽ ഉണ്ട്. അതിനായി എല്ലാ മാർഗ്ഗവും ഉപയോഗിച്ചു.

അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും അച്ഛൻ വീടുവിൽക്കാൻ പോകുന്ന കാര്യവും അറിയിക്കുന്നുണ്ട്. ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല. തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ട്. നിങ്ങൾ ഒന്നിച്ചുതന്നെ ജീവിക്കുന്ന പക്ഷം അച്ഛൻ വീടുവിറ്റ് പോകും. ഇപ്പോൾ വരാൻ നല്ല സമയമാണ്. മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്നു കുളിച്ചു കയറിയാൽ മതി. നാളെ ഒരു കുട്ടിയും കൂടി ആയാൽ ആരാണു സംരക്ഷിക്കുക. ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കേണ്ടിവരും.

രണ്ടായിരത്തിന്റെ ചുരിദാറും എസിയും ഫാനുകളും ഉപയോഗിച്ച നീ അവിടെ പോയി പഴയതും ഇട്ടു നിൽക്കുന്നുവെന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമംതോന്നുന്നു. ഞാൻ ഉറങ്ങിയിട്ടില്ല. അവർക്കു പണമാണു വേണ്ടതെങ്കിൽ ഞാൻ കൊടുക്കാം. എന്നാൽ ഒന്നിച്ചിരുന്നാൽ ഒരു പൈസ നിന്റെ അച്ഛൻ തരില്ലെന്നു മനസ്സിലാക്കണം. എന്നെയും അച്ഛനെയും അമ്മയേയും നിനക്കു വേണ്ടെന്നാണോ എന്ന് സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. നിന്നെ 18ാം വയസ്സിൽ വിധവയാക്കണം എന്ന് ഒരിക്കലും ഒരു അച്ഛനും അമ്മയും ആലോചിക്കില്ല.

പിന്നീട് ഒന്നിച്ചു കഴിയാം. വാടകയ്ക്ക് നല്ല വീടെടുത്തു മാറണം. ഇപ്പോൾ നീ മാത്രം വരിക. കാരണം ഇവിടെ മേജറായ പെൺകുട്ടികളുടെ കല്യാണം കഴിയാനുണ്ട്. അക്കാര്യം വീട്ടുകാരോടും പറയുക. നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നതിൽ വിരോധമില്ല. അതിനുമുൻപ് ജോലി നേടി സ്വയം വരുമാനം ഉണ്ടാക്കണം. ശേഷം ബാക്കിയെല്ലാം ആലോചിക്കാമെന്നും 8 മിനിറ്റിലധികമുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്.

അതിനിടെ അനീഷിന്റെ ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെടുത്തു. തേങ്കുറുശ്ശി ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകൻ അനീഷിനെ (അപ്പു27) 25നു വൈകിട്ടു ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ അടിച്ചും കുത്തിയും വാളുകൊണ്ടു വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. അനീഷിന്റെ സഹോദരനും സംഭവത്തിൽ ദൃക്‌സാക്ഷിയുമായ അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലപാതകത്തിനാണു കേസെടുത്തിട്ടുള്ളത്.

ഇതര ജാതിയിലുൾപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നു പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. സംഭവസ്ഥലത്തും പ്രതികളുടെ വീടുകളിലും നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.