ആലുവ: തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നര മാസത്തോളം വിടാതെ പിന്തുടർന്ന് പൊലീസ് പിടികൂടി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ഒടുവിൽ ആലുവ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. സെപ്റ്റംബർ 23 ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്നും സിനിമാ ഷൂട്ടിംഗിനാണെന്ന് പറഞ്ഞ് ഇയാൾ 6000 രൂപയുടെ സാധനങ്ങൾ വാങ്ങി.

പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വീഴ്‌ത്തിയശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലിൽ വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇടപ്പള്ളി ടോളിൽ നിന്ന് മൂന്ന്, അരൂരിൽ നിന്ന് ഒന്ന്, എറണാകുളം നോർത്തിൽ നിന്ന് ഒന്ന്, ആലുവയിൽ നിന്ന് ഒന്ന് വീതം ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്. ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്.

തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ച് നോക്കി പണം വണ്ടിയിൽ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളിൽ നിന്നും ഇങ്ങനെ വസ്ത്രങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ട്. എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്‌ഐമാരായ ആർ..വിനോദ്, രാജേഷ് കുമാർ എഎസ്ഐ ഷാജി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.