കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പ്രണയനൈരാശ്യം മൂലമെന്ന് സൂചന. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് തിക്കോടി പള്ളിത്താഴ മോഹനന്റെ മകൻ തീകൊളുത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചാണ് സംഭവം. ബസിറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കരച്ചിൽ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകി. ഇരുവർക്കും 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

കൃഷ്ണപ്രിയയുടെ പിന്നാലെ നന്ദു

കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറഞ്ഞു.

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്.