തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് കൈയാങ്കളി. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനം അറിഞ്ഞ് പിജെ കുര്യൻ അടക്കമുള്ള നേതാക്കൾ യോഗത്തിന് വരാതിരുന്നതിനാൽ അടി കിട്ടാതെ രക്ഷപ്പെട്ടു. ഒരു മാസം മുൻപ് രതീഷ് പാലിയിൽ പ്രസിഡന്റായി രൂപീകരിച്ച മണ്ഡലം കമ്മറ്റി ഒരു കാരണവും കൂടാതെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. മണ്ഡലം കമ്മറ്റി പിരിച്ചു വിടുന്നുവെന്നൊരു വാചകം മാത്രമാണ് ഡിസിസി അറിയിച്ചത്.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സഹോദരനും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനുമായ എൻ. ഷൈലാജിന്റെ നിർബന്ധം മൂലമാണത്രേ രതീഷ് പാലിയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പിരിച്ചു വിട്ടത്. എന്നിട്ട് ഷൈലാജിന്റെ വിശ്വസ്തനായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി രൂപീകരിച്ചു. ഇതേച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിൽ നീരസം നിലനിൽക്കുകയായിരുന്നു.

ഈ തർക്കം പറഞ്ഞു തീർക്കുന്നതിന് വേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആർ. ജയകുമാർ ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈഎംസിഎ യിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കടപ്ര, നിരണം മേഖലയിൽ നിന്ന് ഷൈലാജിന്റെ ഗ്രൂപ്പുകാരായ നിരവധിപ്പേർ യോഗത്തിന് എത്തിയിരുന്നു. ഇവരും രതീഷ് പാലിയിലെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാരും തമ്മിലാണ് കൈയാങ്കളി നടന്നത്.

പിജെ കൂര്യൻ യോഗത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു. വന്നാൽ, അടി കൊടുക്കുമെന്ന ഭീഷണിയുമായി ഒരു വിഭാഗം നിലയുറപ്പിച്ചു. കുര്യന്റെ വിശ്വസ്തനായ ഈപ്പൻ കുര്യനും യോഗത്തിലുണ്ടായിരുന്നു. വന്നാൽ അടി കിട്ടാൻ സാധ്യതയുണ്ടെന്ന വിവരം ആരോ കുര്യനെ അറിയിച്ചു. ഇതിനിടെ കൈയാങ്കളിയിൽപ്പെടാതെ ഈപ്പൻ കുര്യനും സ്ഥലം വിട്ടു.

സംഘർഷം കടുത്തതോടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഹാളിൽ നിന്നും ബലമായി പുറത്താക്കി. തുടർന്നും ഹാളിനുള്ളിൽ സംഘർഷമുണ്ടായി. തിരുവല്ലപൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഡിസിസി പ്രസിഡന്റ് സതീഷ് ആണെങ്കിലും ഷൈലാജാണ് ഭരണമെന്നാണ് പൊതുവേയുള്ള ആരോപണം. സുധാകരന്റെ വിശ്വസ്തനെന്ന നിലയിൽ ഷൈലാജ് പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നുവെന്നാണ് പരാതി.