കോഴിക്കോട്: ബസ് യാത്രക്കാരനെ അക്രമിച്ച് പണമടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത സംഭവത്തിൽ പ്രതികളായ മൂന്ന് പേരും പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ശ്രീജിത്ത്, പേരാമ്പ്ര സ്വദേശി പി. നിസാർ, കുറ്റ്യാടി സ്വദേശി ഖലീൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട നാലാമന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി കോഴിക്കോട് ടൗൺ പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പതദമായ സംഭവം നടന്നത്. ഇന്നലെ ഉച്ചക്ക് കോഴിക്കോട് നഗരത്തിൽ ബസിറങ്ങിയ ബേപ്പൂർ സ്വദേശി സുരേഷിനെ അക്രമിച്ചാണ് സംഘം പേഴ്‌സ് തട്ടിയെടുത്തത്. ബസിറങ്ങിയ സുരേഷിനെ സംഘത്തിലുണ്ടായിരുന്ന ഒരാൾ തള്ളി താഴെയിടുകയായിരുന്നു. താഴെ വീണ സുരേഷിനെ എഴുന്നേൽപ്പിക്കാനെന്ന മട്ടിൽ മറ്റ് മൂന്ന് പേരും ഓടിയെടുത്തുകയും രണ്ട് പേർ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടെ മൂന്നാമൻ പേഴ്‌സ് കൈക്കലാക്കി ഓടുകയുമായിരുന്നു.

പിന്നീട് സുരേഷും സുഹൃത്തുക്കളും സംഭവ സ്ഥലത്തും പരിസരങ്ങളിലും നടത്തി പരിശോധനയിൽ ഒരാളെ കണ്ടെത്തുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ കൂടി പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.