ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി പൊലീസ് പിടികൂടിയത് നൂറ്റി നാൽപ്പതു കിലോ കഞ്ചാവ്. കഞ്ചാവ് കടത്തിയ തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തിൽ വിട്ടിൽ അൻസൽ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37), വെള്ളത്തൂവൽ അരീക്കൽ ചന്തു (22) എന്നിവരെയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടി.

105 കിലോ കഞ്ചാവ് അങ്കമാലിയിൽ നിന്നും, 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്ന സംഘം എസ്‌പി.യുടെ നിരീക്ഷണത്തിലായിരുന്നു. രണ്ടു കാറുകളിലായി 50 പാക്കറ്റിൽ കഞ്ചാവ് കടത്തുന്ന മൂന്ന് അംഗ സംഘത്തെ പിന്തുടർന്ന് അങ്കമാലിയിൽ വച്ച് സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. മൊത്ത വിതരണക്കാരായ ഇവർ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ട്.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നിന്നുമാണ് കല്ലൂർക്കാട് ആവോലിയിലെ വാടക വീട്ടിൽ നിന്നും 17 പാക്കറ്റ് കഞ്ചാവ് പിടികൂടിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതൽ പേർ ഇതിന്റെ പിന്നിലുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്‌പി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് 45 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം 3 യുവാക്കളെ പിടികൂടിയിരുന്നു.

അന്വേഷണ സംഘത്തിൽ റൂറൽ ജില്ലയിലെ ഡാൻസാഫ് സ്ക്വാഡിനോടോപ്പം നാർക്കോട്ടിക് ഡി.വൈ.എസ്‌പി എം.ആർ.മധു ബാബു സിഐ. മാരായ സോണി മത്തായി, പീറ്റർ കെ.ജെ., എസ്‌ഐ സൂഫി ടി.എം, എഎസ്ഐ മാരായ ഷിബു ജോസഫ്, സാജു പോൾ, ബിജു എം വി ജോസഫ് പി.ജെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, സലിൻ കുമാർ കെ.ബി, ജിസ്മോൻ എം.ജി, ജിമോൻ ജോർജ്, ജെയ്മോൻ എം വിരതീശൻ, സുബി, അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു,