കോട്ടയം: കഞ്ചാവ് വിൽപന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേരെക്കൂടി ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്പഭവൻ സജീദ് (34), സഹോദരൻ സതീഷ് (26), തോട്ടപ്പുഴശേരി മാരാമൺമുറി കുറുങ്ങര നെല്ലിക്കൽഭാഗത്ത് ഇലവങ്ങാട്ട് അഭിഷേക് പി.നായർ (25) എന്നിവരെയാണ് ഇന്നലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സിജി അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി ഉൾപ്പടെ 4 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ട്. കേസിലെ മുഖ്യ പ്രതിയെ തിരുവല്ല ഇരുവിപ്പേരൂർ ഭാഗത്തുള്ള ഒളി സങ്കേതത്തിൽ നിന്നുമാണ് ഗാന്ധിനഗർ പൊലീസ് സാഹസികമായി പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന മറ്റു പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പത്തനംതിട്ട , കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കി പ്രതികളെ പിടികൂടുന്നത്.

കഴിഞ്ഞ മാർച്ച് 3ന് രാത്രി മെഡിക്കൽ കോളജ് ഭാഗത്തായിരുന്നു സംഭവം. മെഡിക്കൽ കോളജിനു സമീപത്ത് വാടകയ്ക്കു താമസിക്കുന്ന ഇറുമ്പയം സ്വദേശിയായ ജോബിൻ ജോസിനെയാണ് കാറിലെത്തിയ സംഘം മർദിച്ചശേഷം തട്ടിക്കൊണ്ടുപോയത്.സംഭവം അറിഞ്ഞ പൊലീസ്, സംഘം സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്ന് തിരുവല്ല പുല്ലാടുഭാഗത്ത് ജോബിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും മറ്റുള്ളവർ കടന്നുകളഞ്ഞിരുന്നു.

കഞ്ചാവ് നൽകാമെന്നു പറഞ്ഞ് ജോബിൻ പണം വാങ്ങി കബളിപ്പിച്ചതാണ് തട്ടിക്കൊണ്ടുപോകലിനു സംഘത്തെ പ്രേരിപ്പിച്ചതെന്നാണ് കേസ്.അറസ്റ്റിലായവർ ഒളിവിലായിരുന്നു. എസ്‌ഐ കെ.കെ.പ്രശോഭ്, സിപിഒമാരായ രാകേഷ്, പ്രവീൺ, അനീഷ്, പ്രവിണോ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.