കോഴിക്കോട്: ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ 3 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അവസാന വർഷ വിദ്യാർത്ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വർഷ വിദ്യാർത്ഥിയെയുമാണ് സസ്പെൻഡ് ചെയ്തത്. ആന്റി റാഗിങ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

റാഗിങ്ങിന് വിധേയനായ വിദ്യാർത്ഥി പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. കുട്ടി അത്യാഹിത വിഭാഗത്തിൽ ചികിത്സയും തേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വർഷ വിദ്യാർത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. അവസാന വർഷ വിദ്യാർത്ഥികൾ റെക്കോർഡ് എഴുതി തരണമെന്ന് വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് വിദ്യാർത്ഥിയുടെ രക്ഷിതാവ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ ഡോ. കെജി സജീത്ത് കുമാർ ഹോസ്റ്റലിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ റാഗിങ് പരാതിയെ തുടർന്ന് 19 വിദ്യാർത്ഥികളെ ക്ലാസിൽനിന്ന് മാറ്റിനിർത്തിയിരുന്നു. 4 മാസം കഴിയുന്നതിന് മുൻപേയാണ് വീണ്ടും റാഗിങ് നടന്നത്.