കൊച്ചി: തൃക്കാക്കര നഗരസഭാ അംഗങ്ങൾക്ക് അധ്യക്ഷ പണക്കിഴി നൽകിയ സംഭവത്തിൽ വിജിലൻസ് കേസെടുക്കും. കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് അന്വേഷകസംഘം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ ഓഫീസ് മുറിയിൽനിന്ന് പണമടങ്ങിയ കവറുമായി കൗൺസിലർമാർ പുറത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് നിർണ്ണായകമാകുന്നത്.

ആറു കൗൺസിലർമാരുടെ ദൃശ്യങ്ങളാണ് വിജിലൻസിന് ലഭിച്ചത്. ഓണക്കോടിക്കൊപ്പം ഒരേതരത്തിലുള്ള കവറുമായാണ് എല്ലാവരും പുറത്തേക്ക് വരുന്നത്. ഇതുൾപ്പെടുന്ന റിപ്പോർട്ട് പരിശോധിച്ച് പ്രാഥമികാന്വേഷണത്തിനോ കേസ് രജിസ്റ്റർ ചെയ്തുള്ള തുടർനടപടിക്കോ ഡയറക്ടർ ഉത്തരവിടും. കേസെടുക്കാനാകും നിർദ്ദേശം നൽകുക എന്നാണ് സൂചന. പ്രാഥമിക അന്വേഷണം നടന്ന സാഹചര്യത്തിലാണ് ഇത്.

അഴിമതി നടന്നതിന്റെ തെളിവ് ലഭ്യമായ സാഹചര്യത്തിലാണ് ഇത്. അജിതാ തങ്കപ്പനെ കുഴക്കുന്ന നിരവധി തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോൺഗ്രസ് അംഗങ്ങളുടെ സംസാരവും മറ്റുമായിരുന്നു ഇത്. പണമിടപാടിന് ഇതും തെളിവാണ്. അതുകൊണ്ട് തന്നെ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ അജിത തങ്കപ്പൻ രാജിവയ്ക്കേണ്ടിവരും.

വിജിലൻസ് കേസ് വരുന്നതോടെ അധ്യക്ഷയെ സംരക്ഷിച്ച ജില്ലാ കോൺഗ്രസ് നേതൃത്വവും വെട്ടിലാകും. ഗുരുതര ആരോപണമുയർന്നിട്ടും അജിതയ്ക്കെതിരെ നേതൃത്വം നടപടിക്ക് തയ്യാറായിട്ടില്ല. പകരം, ഗ്രൂപ്പുപോരിന്റെ ഭാഗമാണ് ആരോപണമെന്ന് വരുത്തി അന്വേഷകസമിതിയെ നിയോഗിക്കുകയായിരുന്നു. അജിത തങ്കപ്പനെ വെള്ളപൂശിയുള്ള റിപ്പോർട്ട് കെപിസിസി ഇതുവരെ പരിഗണിച്ചിട്ടില്ല.

തുടരന്വേഷണത്തിന് വിജിലൻസ് തീരുമാനിച്ചാൽ അജിത തങ്കപ്പൻ വിതരണം ചെയ്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും. അഴിമതിപ്പണമാണ് നൽകിയതെന്ന് തെളിഞ്ഞാൽ ഏഴുവർഷംവരെ ജയിൽശിക്ഷ ലഭിക്കാം. ഈ വകുപ്പിലാകും കേസെടുക്കുക. ഓണക്കോടിക്കൊപ്പം 43 കൗൺസിലർമാർക്ക് 10,000 രൂപവീതം നൽകാനുള്ള പണം അധ്യക്ഷയ്ക്ക് എവിടെനിന്ന് കിട്ടിയെന്നാണ് വിജിലൻസ് അന്വേഷിക്കുക.

കൗൺസിൽ തീരുമാനത്തിലാണ് പണവിതരണമെങ്കിൽ, അതിന്റെ മിനിറ്റ്സും രേഖകളും ധനവകുപ്പിന്റെ അംഗീകാരപത്രവും സെക്രട്ടറിയുടെ ഉത്തരവും ഹാജരാക്കേണ്ടിവരും. ഒരുവിഭാഗം കൗൺസിലർമാർ തിരികെ നൽകിയതിനാൽ പണം നഗരസഭയുടേതല്ലെന്ന് ഉറപ്പാണ്. ഈ പണം തിരികെ നൽകലാണ് വിവാദത്തിന് കാരണമായത്.