തൃശ്ശൂർ: ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് ജില്ലാ കളക്ടർ ആനയെ ഉപയോഗിക്കുന്നതിന് അനുമതി നൽകുമെന്ന് വ്യക്തമാക്കിയത്. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകൾ നടത്താൻ അനുമതി നൽകുക. കോവിഡ് മാനദണ്ഡം അനുസരിച് 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക.

കൂടാതെ ജില്ലയിലെ ആനകളുടെ ഇൻവെൻററി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ജില്ലയിൽ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും.